എലിപ്പനി; ജാഗ്രത പാലിക്കണം

**രോഗ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. എസ് ഷിനു അറിയിച്ചു. മഴക്കാലത്ത് കൂടുതലായി കാണപ്പെടുന്ന എലിപ്പനി, പ്രധാനമായും എലിയുടെ മൂത്രത്തില്‍ നിന്നുമാണ് മനുഷ്യരിലേക്ക് പകരുന്നത്. എലി മൂത്രത്തില്‍ കൂടി മണ്ണിലും വെള്ളത്തിലും എത്തുന്ന രോഗാണുക്കള്‍ മനുഷ്യ ശരീരത്തിലെ മുറിവുകള്‍ വഴിയോ കണ്ണിലെയും മൂക്കിലേയും വായിലേയും ശ്ലേഷ്മ സ്ഥരങ്ങള്‍ വഴിയോ ശരീരത്തില്‍ എത്തുമ്പോഴാണ് രോഗം ഉണ്ടാകുന്നത്.

കടുത്ത പനി, തലവേദന, പേശിവേദന, വിറയല്‍, കണ്ണിന് ചുവപ്പുനിറം, മൂത്രത്തിന് മഞ്ഞ നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങള്‍.

എലിപ്പനി മാരകമാകാം എന്നതിനാല്‍ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ ചികിത്സ തേടേണ്ടതാണ്. ഇ- സഞ്ജീവനിയിലൂടെയോ വീട്ടിലിരുന്നോ ചികിത്സ തേടാം.

തൊഴിലുറപ്പ് തൊഴിലാളികള്‍, ക്ഷീരകര്‍ഷകര്‍, വയലുകളില്‍ പണിയെടുക്കുന്നവര്‍, റോഡ്, തോട്, കനാല്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവ വൃത്തിയാക്കുന്നവര്‍ തുടങ്ങി ജലവുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട ജോലി ചെയ്യുന്നവര്‍ക്കാണ് രോഗസാധ്യത കൂടുതല്‍ ഉള്ളത്. അതിനാല്‍ ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശപ്രകാരം ആഴ്ചയിലൊരിക്കല്‍ 200 മില്ലിഗ്രാം ഡോക്സിസൈക്ലിന്‍ ഭക്ഷണത്തിനുശേഷം കഴിക്കേണ്ടതാണ്.

പണിക്ക് ഇറങ്ങുമ്പോള്‍ കൈയുറ, കാലുറ എന്നിവ ധരിക്കേണ്ടതാണ്. രോഗ സാധ്യത ഉള്ളവര്‍ എലിപ്പനി ലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടനടി ചികിത്സ തേടുകയും ജോലി സംബന്ധമായ വിവരങ്ങള്‍ ഡോക്ടറെ അറിയിക്കുകയും വേണം. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ മലിനജലത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യുവാന്‍ പാടുള്ളതല്ല. എലി നശീകരണം ആണ് എലിപ്പനിയുടെ പ്രധാന പ്രതിരോധ നടപടി എന്നതിനാല്‍ ചപ്പുചവറുകള്‍ കൂട്ടി  ഇടാതിരിക്കാനും മാലിന്യങ്ങള്‍ വലിച്ചെറിയാതെ ശാസ്ത്രീയമായി സംസ്‌കരിക്കാനും പൊതുജനങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ജില്ലയില്‍ ആറ് എലിപ്പനി മരണങ്ങളാണ് സ്ഥിരികരിച്ചത്. കരകുളം, വെങ്ങാനൂര്‍, മലയിന്‍കീഴ്, അരുവിക്കര, കിളിമാനൂര്‍ എന്നീ സ്ഥലങ്ങളില്‍ നിന്നും കൂടുതലായി എലിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഡി എം ഒ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →