കൊച്ചി: മദ്യശാലകൾക്ക് മുന്നിലെ നീണ്ട ക്യൂവിൽ വിമർശനവുമായി ഹൈക്കോടതി. ബെവ്കോ ഔട്ലെറ്റുകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കണമെന്ന് കോടതി നിർദേശിച്ചു. മറ്റു കടകളിലേതുപോലെ കയറിയിറങ്ങി മദ്യം വാങ്ങാനുള്ള സൗകര്യം ബെവ്കോ ഔട്ട്ലെറ്റുകളിലും ഒരുക്കരുതോയെന്ന് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ നയപരമായി മാറ്റം ആവശ്യമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാണിച്ചു.
നേരത്തേയും ബെവ്കോയുടെ വിൽപനശാലകൾക്ക് മുന്നിലെ അസൗകര്യങ്ങളിൽ ഹൈക്കോടതി വിമർശനം ഉന്നയിച്ചിരുന്നു. മദ്യം വാങ്ങാനെത്തുന്നവരെ കന്നുകാലികളെ പോലെ കാണാൻ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു. ഇതേ കേസ് പരിഗണിക്കുമ്പോഴാണ് മദ്യം വാങ്ങാനുള്ള ക്യൂ ഒഴിവാക്കണമെന്ന് കോടതി ആവശ്യപ്പെടുന്നത്. അതേസമയം അപര്യാപ്തമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന പത്ത് ഔട്ലെറ്റുകൾ മാറ്റി സ്ഥാപിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
കോടതി മുൻപ് നടത്തിയ പരാമർശങ്ങളെ തുടർന്ന് സംസ്ഥാനത്ത് അസൗകര്യങ്ങൾ നിറഞ്ഞ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്ന ഔട്ലെറ്റുകൾ സംബന്ധിച്ച് എക്സൈസ് സംസ്ഥാന സർക്കാരിന് റിപ്പോർട്ട് കൈമാറിയിരുന്നു. മോശം സാഹചര്യത്തിൽ പ്രവർത്തിക്കുന്ന 94 ഔട്ലെറ്റുകൾ സംസ്ഥാനത്തുണ്ടെന്നാണ് എക്സൈസ് ചൂണ്ടിക്കാണിച്ചത്. ഇതിൽ പത്തെണ്ണം മാറ്റി സ്ഥാപിച്ചുവെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്.

