തിരൂർ: പ്ലസ് ടു വിദ്യാർത്ഥികളുടെ പ്രണയത്തെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാരുടെ ക്വട്ടേഷൻ ആക്രമണത്തിൽ ആൺകുട്ടിയുടെ അച്ഛന് ഗുരുതര പരിക്കേറ്റു. മലപ്പുറം തിരൂരിലാണ് കബീർ എന്നാളെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.2021 ഒക്ടോബർ 14 വ്യാഴാഴ്ച വ്യാഴാഴ്ച്ച രാത്രി എട്ടുമണിയോടെയാണ് സംഭവം.
തിരൂര്‍ കൈമനശേരിയിൽ വച്ചാണ് കബീറിന് നേരെ ആക്രമണമുണ്ടായത്.രണ്ട് ബൈക്കുകളിലായി എത്തിയ അഞ്ചംഗ സംഘമാണ് കബീറിനെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത്.ഗുരുതരമായി പരിക്കേറ്റ കബീറിനെ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം വീട്ടിലേക്ക് മാറ്റി.
പ്ലസ് ടു വിദ്യാർത്ഥിയായ കബീറിന്റെ മകൻ സഹപാഠിയായ പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നു. ബന്ധം വീട്ടുകാർ ശക്തമായി എതിർത്തതോടെ പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിപോന്നു.കോടതി ഉത്തരവിലൂടെ കബീറിന്റെ വീട്ടുകാർ പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തു.ആൺകുട്ടിക്ക് വിവാഹ പ്രായമാവാത്തതിനാൽ മൂന്നു വർഷത്തിനു ശേഷം അതു സംബന്ധിച്ച് തീരുമാനിക്കാമെന്നും വീട്ടുകാർ തീരുമാനിച്ചു.ഇതിനിടയിലായിരുന്നു കബീറിനു നേരെ ക്വട്ടേഷൻ ആക്രണണം ഉണ്ടായത്.
ആക്രമണം ആസൂത്രണം ചെയ്ത പെൺകുട്ടിയുടെ പിതാവിന്റെ സഹോദരൻ ഹസൻമോനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാൾ കൊലപാതകമടക്കമുള്ള മറ്റ് കേസുകളിൽ നേരത്തേയും പ്രതിയാണ്. ഒളിവിലുള്ള ക്വട്ടേഷൻ സംഘങ്ങളെക്കണ്ടെത്താൻ അന്വേഷണം ഉർജ്ജിതമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു

