പത്തനംതിട്ട: പത്തനംതിട്ട വാര്യപുരത്ത് തടിപിടിക്കാൻ കൊണ്ടുവന്ന ആന ഇടഞ്ഞു. ആറുമണിക്കൂറോളം പ്രദേശം ഭീതിയുടെ മുൾമുനയിൽ ആയെങ്കിലും ആനയെ പിന്നീട് തളച്ചു. ആന ഇടഞ്ഞ സമയത്ത് രണ്ടാംപാപ്പാൻ രവീന്ദ്രൻ ആനയ്ക്കു മുകളിൽ ഉണ്ടായിരുന്നു. ആനയെ തളച്ചതിനു പിന്നാലെ രവീന്ദ്രനെ സുരക്ഷിതമായി താഴെയിറക്കുകയും ചെയ്തു.
2021 ഒക്ടോബർ 13ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് മുക്കോട്ടെ മദനമോഹൻ എന്നയാളുടെ പുരയിടത്തിൽ ആനയെ തടിപിടിക്കാൻ കൊണ്ടുവന്നത്. കുറച്ചുസമയത്തിനു ശേഷം ആന പാപ്പാന്റെ നിയന്ത്രണം മറികടക്കുകയും ഇടഞ്ഞോടുകയും ചെയ്തു. അരക്കിലോമീറ്ററോളം ദൂരം ആന സഞ്ചരിച്ചു. ഈ സമയമത്രയും രവീന്ദ്രൻ ആനയുടെ പുറത്തുണ്ടായിരുന്നു.
ഇതോടെ പ്രദേശവാസികൾ പോലീസിനെയും വനംവകുപ്പിനെയും വിവരം അറിയിച്ചു. തുടർന്ന് അടൂരിൽനിന്ന് എലിഫന്റ് സ്‌ക്വാഡും കോന്നിയിൽനിന്ന് റാപ്പിഡ് ആക്ഷൻ സ്‌ക്വാഡും സ്ഥലത്തെത്തി. തുടർന്ന് യോജിച്ചുള്ള പ്രവർത്തനത്തിലൂടെ ഏകദേശം ആറേകാലോടെ ആനയെ തളച്ചു. പ്രദേശത്തെ ഭീതിയിൽ ആഴ്ത്തിയെങ്കിലും കാര്യമായ നാശനഷ്ടം ഉണ്ടാക്കിയില്ല..

