ന്യൂഡൽഹി: നേതൃമാറ്റം എന്ന ജി 23 നേതാക്കളുടെ ആവശ്യത്തിനു തൽക്കാലം വഴങ്ങേണ്ടതില്ലെന്ന് കോണ്‍ഗ്രസ്. സോണിയ ഗാന്ധി തന്നെ കോണ്‍ഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി തുടരും.
പ്രവർത്തക സമിതി യോഗം ശനിയാഴ്ച(16/10/21) ചേരും.
ജി 23യിലെ പ്രമുഖനായ ഗുലാം നബി ആസാദ് കൊടുത്ത കത്തിന്‍റേയും ജി 23 യോഗത്തിന്‍റേയും അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പ്രവർത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്.
സംഘടനാ തെരഞ്ഞെടുപ്പ് നടത്താനുള്ള ഏകദേശ തീയതിയും പ്രവർത്തക സമിതി യോഗത്തില്‍ തീരുമാനിച്ചേക്കും.
പൂര്‍ണ സമയ പ്രസിഡന്‍റിനെ വേണമെന്നാണ് ഗുലാം നബി ആസാദിന്‍റേയും കബില്‍ സിബിലിന്‍റേയും ആവശ്യം. എന്നാല്‍ വിമത ശബ്ദങ്ങൾക്ക് വഴങ്ങേണ്ടെന്നാണ് നേതൃത്വത്തിന്‍റെ തീരുമാനം. യുപി തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നേതൃമാറ്റത്തിന്‍റെ ആവശ്യമില്ല എന്നാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. കഴിഞ്ഞ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിലെ തോല്‍വിയെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനം രാജി വെച്ച് രാഹുല്‍ ഗാന്ധി പോയപ്പോള്‍ താല്‍ക്കാലിക ക്രമീകരണം എന്ന നിലയ്ക്കാണ് സോണിയ ഗാന്ധിയെ കൊണ്ടുവന്നത്.
രാഹുല്‍ ഗാന്ധിയെ തിരികെ കൊണ്ടുവരണമെന്ന മുറവിളിക്ക് പാര്‍ട്ടിയില്‍ പഴയ സ്വീകാര്യത ഇല്ല. പ്രിയങ്കഗാന്ധിയെ പരിഗണിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ ഉത്തര്‍പ്രദേശ് രാഷ്ട്രീയത്തില്‍ സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് പ്രിയങ്ക.

