ബർലിൻ: സോവിയറ്റ് യൂണിയന്റെ തകർച്ചയുടെ ആക്കം കൂട്ടിയ ചെർണോബിൽ ആണവദുരന്തം നടന്ന് 35 വർഷം കഴിഞ്ഞിട്ടും യൂറോപ്പിന്റെ ഒട്ടുമിക്ക പ്രദേശങ്ങളിലും ആണവ മാലിന്യങ്ങൾ അവശേഷിക്കുന്നതായി തെളിയിക്കുന്ന പുതിയ ഒരു പഠനം കൂടി പുറത്തു വന്നു.
ജർമനിയിലെ കാട്ടു കൂണുകളിലാണ് ഇപ്പോൾ ആണവ പദാർത്ഥങ്ങളുടെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. തെക്കൻ ജർമനിയിലെ കാടുകളിൽ നിന്ന് ശേഖരിച്ച 95 ശതമാനം കൂണുകളിലും സീസിയം – 137, സീസിയം – 134 എന്നീ ഐസോട്ടോപ്പുകൾ ഉയർന്ന സാന്ദ്രതയിൽ ഉള്ളതായാണ് ജർമൻ ഭക്ഷ്യ സുരക്ഷാ നിരീക്ഷണ ഏജൻസി കണ്ടെത്തിയത്. എന്നാൽ ഇവയിൽ ഒരു ‘സാമ്പിൾ’ പോലും നിയമപരമായ പരിധിയായ കിലോഗ്രാമിന് 600 ബെക്കറേൽ എന്ന അളവിനെ മറികടക്കുന്നില്ലെന്ന് എജൻസി പറഞ്ഞു.
74 സാമ്പിളുകളാണ് ഏജൻസി പരിശോധനയ്ക്ക് വിധേയമാക്കിയത്. വന്യ ആവാസവ്യവസ്ഥയിൽ ദ്രവ്യ പുന:ചംക്രമണത്തിന്റെ കാര്യക്ഷമത വളരെയധികമായതിനാലാകാം കാട്ടു കൂണുകളിൽ ആണവ സാന്നിധ്യം നിലനിൽക്കുന്നത് എന്ന് ഗവേഷകർ പറയുന്നു.
1986 ലാണ് അന്നത്തെ സോവിയറ്റ് യൂണിയന്റെ ഭാഗമായ ചെർണോബിലിലെ ആണവ നിലയം പൊട്ടിത്തെറിച്ചത്. ഇന്ന് ഉക്രയിനിന്റെ ഭാഗമാണ് ചെർണോബിൽ.
2011 ൽ ജപ്പാനിലെ ഹുക്കുഷിമ അണുനിലയം തകർന്നതോടെ ജർമനി ആണവ നിലയങ്ങൾക്ക് സമ്പൂർണ നിരോധനം ഏർപ്പെടുത്തിയിരുന്നു.

