ന്യൂഡൽഹി: ദേശീയ ഹരിത ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കുവാൻ അധികാരമുണ്ടെന്ന് സുപ്രീം കോടതി വിധി പ്രസ്താവിച്ചു. ഇതുസംബന്ധിച്ച് അപ്പീലുകൾ ഒന്നിച്ച് പരിശോധിച്ച് തീർപ്പാക്കി കൊണ്ടാണ് ജസ്റ്റീസുമാരായ എ എം ഖാൻവിൽക്കർ, ഋഷികേശ് റോയി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ച് വിധി പ്രസ്താവിച്ചത്.
ഗ്രേറ്റർ മുംബൈ മുനിസിപ്പൽ കോർപ്പറേഷനും അങ്കിത സിൻഹയുമായുള്ള കേസും മറ്റ് സമാനസ്വഭാവമുള്ള സ്വഭാവമുള്ള കേസുകളിലെ അപ്പീലുകളും പരിശോധിച്ച് തീർപ്പാക്കിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി.
ഗ്രേറ്റ് മുംബൈയിലെ മലിനീകരണം സംബന്ധിച്ച് ക്വിന്റ് എന്ന മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത തെളിവായി സ്വീകരിച്ചുകൊണ്ട് ദേശീയ ഹരിത ട്രൈബ്യൂണൽ കേസെടുത്തിരുന്നു. അതേപോലെ തന്നെ ക്വാറികളുടെ ദൂരപരിധി ലംഘിച്ചത് ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ മേലും കേസുകൾ ഉണ്ടായിരുന്നു. ഈ വിധത്തിൽ പത്രവാർത്തകളുടെയോ എഴുതി കിട്ടുന്ന പരാതികളുടെയോ മാത്രം അടിസ്ഥാനത്തിൽ ട്രൈബ്യൂണലിന് സ്വമേധയാ കേസെടുക്കുവാൻ അധികാരമില്ല എന്ന് സൂചിപ്പിച്ചുകൊണ്ട് നൽകപ്പെട്ട അപ്പീൽ ഹർജികളാണ് തീർപ്പാക്കിയത്.
ഭരണഘടന അനുസരണം രൂപീകരിക്കപ്പെട്ടിട്ടുള്ള കോടതികൾക്ക് മാത്രമേ സ്വമേധയാ കേസെടുക്കാൻ അധികാരമുള്ളൂ എന്നും ട്രൈബ്യൂണൽ അപ്രകാരമുള്ള സ്ഥാപനമല്ല എന്നുമായിരുന്നു എതിർവാദം. എന്നാൽ പരിസ്ഥിതി നിയമങ്ങളുടെ അടിസ്ഥാനത്തിൽ അവയുടെ സംരക്ഷണത്തിനായി രൂപീകരിക്കപ്പെട്ട ട്രൈബ്യൂണലിന് ആ വിഷയങ്ങളിൽ എഴുതി കിട്ടുന്ന പരാതികളോ പത്രവാർത്തകളോ ഇതരവിവരങ്ങളോ അടിസ്ഥാനമാക്കി സ്വമേധയാ കേസെടുക്കുവാൻ അധികാരമുണ്ടെന്ന് കോടതി കണ്ടെത്തുകയായിരുന്നു.പരിസ്ഥിതി സംരക്ഷണം അടക്കം ദേശീയ ഹരിത ട്രൈബ്യൂണലിനെ പരിധിയിൽവരുന്ന വിഷയങ്ങളിൽ ഇടപെടാനുള്ള അധികാരത്തിന്റെ പരിധി സംബന്ധിച്ച് ഇതോടെ വ്യക്തമായിരിക്കുകയാണ്.

