ന്യൂഡൽഹി: 2019 അവസാനം ചൈനയിൽ തുടക്കം കുറിച്ച കൊവിഡ് രോഗബാധ മൂലം ലോകത്ത് ഇതുവരെ 5 ദശലക്ഷം പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് കൊവിഡ് മരണം 5 ദശലക്ഷം കടന്നത്. ഡൽറ്റ വകഭേദത്തിന്റെ വരവോടെയാണ് മരണം വർധിച്ചതെന്നാണ് ആരോഗ്യവിദഗ്ധരുടെ അനുമാനം. വാക്സിൻ സ്വീകരിക്കാത്തവരിലാണ് ഡൽറ്റ വകഭേദം കൂടുതൽ പ്രശ്നം സൃഷ്ടിക്കുന്നതെന്നും റിപോർട്ടുണ്ട്.
2.5 ദശലക്ഷം പേർ കൊവിഡ് ബാധിച്ച് മരിക്കാൻ ഒരു വർഷമെടുത്തെങ്കിൽ അടുത്ത 2.5 ദശലക്ഷം പേർ മരിക്കാൻ എടുത്തത് 236 ദിവസം മാത്രമാണെന്ന് റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കിൽ പറയുന്നു.ലോകത്തെ പകുതിയോളം പേർക്കു മാത്രമാണ് ഇതുവരെ ചുരുങ്ങിയത് ഒരു ഡോസ് വാക്സിൻ ലഭിച്ചിട്ടുള്ളത്.ലോകത്തെ കൊവിഡ് മരണങ്ങളിൽ പകുതിയിൽ കൂടുതൽ യുഎസ്, റഷ്യ, ബ്രസീൽ, മെക്സിക്കൊ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലാണ്.പ്രതിദിനം ലോകത്ത് ശരാശരി 8,000 കൊവിഡ് മരണങ്ങളാണ് റിപോർട്ട് ചെയ്യാറ്. ഓരോ മിനിട്ടിലും അഞ്ച് പേർ മരിക്കുന്നു.

