തിരുവനന്തപുരം: പുരാവസ്തു വിൽപ്പനയുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലുമായി ബന്ധപ്പെട്ട് ചാനലുകളിൽ നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കില്ലെന്ന് കോൺഗ്രസ് .കെപിസിസി അധ്യക്ഷൻ കെ സുധാകാരനെ മാത്രം ചർച്ചകൾ ലക്ഷ്യം വെക്കുന്നുവെന്നും അതിനാൽ ചർച്ചകളിൽ കോൺഗ്രസ് പ്രതിനിധികൾ പങ്കെടുക്കേണ്ടതില്ലെന്നുമായിരുന്നു വിശദീകരണം. കെപിസിസി വക്താക്കൾക്ക് കോൺഗ്രസ് നേതൃത്വം നിർദേശം നൽകി.
മോൺസൻ മാവുങ്കൽ വിവാദത്തിൽ കെ സുധാകരനെതിരെയും ആരോപണമുയർന്നിരുന്നു. ഇടപാടിൽ പങ്കുണ്ടെന്നായിരുന്നു പരാതിക്കാരന്റെ ആരോപണം. എന്നാൽ ഇത് തള്ളിയ സുധാകരൻ, തനിക്ക് മോൻസനെ പരിചയമുണ്ടെങ്കിലും പരാതിക്കാർ ഉന്നയിക്കുന്ന ഇടപാടുകളിലോ മറ്റ് കാര്യങ്ങളിലോ പങ്കില്ലെന്ന നിലപാടിലാണ്.
അതേ സമയം സുധാകരനെതിരായ ആരോപണം എൽഡിഎഫും ആയുധമാക്കുന്നു.സുധാകരന്റെ വിശദീകരണമെല്ലാം തള്ളിയ എൽഡിഎഫ് കൂടുതൽ ബന്ധമുണ്ടെങ്കിൽ അതും പുറത്തുവരട്ടെ എന്ന നിലപാടിലാണ്. തട്ടിപ്പുകാരന്റെ അടുക്കൽ ചികിത്സക്ക് പോയ സുധാകരന് ശാസ്ത്രാവബോധം തീരെ ഇല്ലെന്നാണ് വിജയരാഘവന്റെ കുറ്റപ്പെടുത്തൽ പ്രസിഡണ്ടാകാനുള്ള നീക്കം നടക്കുമ്പോൾ തന്നെ സുധാകരന് സൈബർ ലോകത്തെും പുറത്തും പല തരം ഇടപാടുണ്ടെന്ന ആരോപണം പാർട്ടിയിലെ എതിരാളികൾ നേതൃത്വത്തോട് ഉന്നയിച്ചിരുന്നു. മോൻസൻ വിഷയത്തിലും പാർട്ടിക്കുള്ളിൽ പല നേതാക്കൾക്കും അതൃപ്തിയുണ്ട്.

