കൽപ്പറ്റ: പനമരം നെല്ലിയമ്പം ഇരട്ട കൊലപാതക കേസിലെ പ്രതി അർജുനെ 2021 സെപ്തംബർ 24 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. മാനന്തവാടി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. സെപ്തംബർ 16ന് വ്യാഴാഴ്ചയാണ് പനമരത്തെ വൃദ്ധ ദമ്പതികളുടെ കൊലപാതകത്തിൽ അയൽവാസിയായ അർജുൻ അറസ്റ്റിലായത്. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതി നൽകിയ മൊഴി. വൃദ്ധദമ്പതികളെ കൊല്ലാൻ ഉപയോഗിച്ച കത്തി തെളിവെടുപ്പിനിടെ അർജുന്റെ വീട്ടിൽ നിന്ന് കണ്ടെത്തി.
പ്രതിയെ മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. കൂടുതൽ ശാസ്ത്രീയ തെളിവുകൾ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. നെല്ലിയമ്പത്ത് സമീപകാലത്തുണ്ടായ മോഷണ കേസുകളിൽ അർജുന് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിക്കും.. ഇതിനിടെ പ്രതിയുടെ ദയനീയത വിവരിച്ചുള്ള മാനന്തവാടി സർക്കിൾ ഇൻസ്പെക്ടർ അബ്ദുൽ കരീമിന്റെ ഫേസ് ബുക്ക് പോസ്റ്റ് വിമർശനങ്ങൾക്കിടയാക്കിയിട്ടുണ്ട്.

