വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഞ്ചാവ്‌ ബീഡികള്‍

തൃശൂര്‍ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നത്തിയ പരിശോധനയില്‍ കഞ്ചാവ്‌ ബീഡികള്‍ കണ്ടെടുത്തു. ഇ- ബ്ലോക്കില്‍ നിന്നാണ്‌ കഞ്ചാവ്‌ ബീഡികള്‍ കണ്ടെടുത്തത്. ഡിഐജി സാംതങ്കയ്യന്റെ നേതൃത്വത്തില്‍ സമീപ ജയിലുകളില്‍ നിന്നുളള ജീവനക്കാരെക്കൂടി വിളിച്ചുവരുത്തിയായിരുന്നു പരിശോധന. പരിശോധന നടക്കുമെന്ന സംശയത്തില്‍ തടവുകാരില്‍ പലരും മൊബൈല്‍ ഫോണുകള്‍ കൃഷിയിടത്തിലും മറ്റുമായി കുഴിച്ചിട്ടിട്ടുളളതായി സൂചനകള്‍ ലഭിച്ചു. ഇത്‌ കണ്ടെത്താനായി പരിശോധനകള്‍ തുടരും.

കൊടിസുനിയുമായി ബന്ധപ്പെട്ടുളള ഫോണ്‍വിളി വിവാദത്തിന്റെ അടിസ്ഥാനത്തില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞ ദിവസവും ഡിഐജിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തിയിരുന്നു. സുനിയെ മുമ്പ്‌ പാര്‍പ്പിച്ചിരുന്ന ജയിലിന്റെ ഭിത്തിയില്‍ നിന്ന്‌ സിംകാര്‍ഡുകള്‍ പിടിച്ചെടുക്കകുയും ചെയ്‌തു. ഇതിനുപിന്നാലെയാണ്‌ 2021 സെപ്‌തംബര്‍ 19ന്‌ വൈകിട്ട്‌ 6 മണിയോടെ വീണ്ടും പരിശോധന നടത്തിയത്‌.

സൂപ്രണ്ട്‌ അവധിയിലായതിനാല്‍ ചാര്‍ജുളള ജയിലറും സംഘവും ഡിഐജിയെ അനുഗമിച്ചു. ഏതാനം കഞ്ചാവ്‌ ബീഡകളല്ലാതെ മറ്റൊന്നും കണ്ടെത്താനായില്ല. കഞ്ചാവ്‌ പങ്കുവെയ്‌ക്കുന്നതിന്‌ ചൊല്ലിയാണ്‌ പലപ്പോഴും വിയ്യൂരില്‍ തടവുകാര്‍ സംഘം ചേര്‍ന്ന ഏറ്റുമുട്ടലുകള്‍ നടത്തുന്നതെന്ന്‌ വിവരമുണ്ടായിരുന്നെങ്കിലും അധികൃതര്‍ നിഷേധിക്കുകയായിരുന്നു.

ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 2 മൊബൈല്‍ഫോണ്‍, 3 പവര്‍ ബാങ്കുകള്‍ ,5 ചാര്‍ജറുകള്‍ തുടങ്ങിയവ പിടിച്ചെടുത്തു. മൊബൈലുകളില്‍ സിംകാര്‍ഡുണ്ടായിരുന്നില്ല. ഉളി, കമ്പി കഷണങ്ങള്‍, 3 കത്തികള്‍, പാത്രങ്ങള്‍,ബാറ്റരി സെല്ലുകള്‍, എന്നിവയും പിടിച്ചെടുത്തു. ജയില്‍ സൂപ്രണ്ട്‌ റോമിയോ ജോണിന്റെ നേതൃത്വത്തില്‍ വൈകിട്ട്‌ നാലുമുതല്‍ 6.30 വരെയായിരുന്നു പരിശോധന

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →