തേനി: മറ്റ് സ്ത്രീകളുമായി ബന്ധം പുലർത്തിയ ഭർത്താവിനെ കയർ കുരുക്കി കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. തേനി പെരിയകുളം കാളിയമ്മൻകോവിൽ തെരുവിൽ രഞ്ജിത് കുമാർ (33)ആണ് കൊല്ലപ്പെത്. കേസിൽ ഭാര്യ സത്യയെ (26) പൊലീസ് അറസ്റ്റ് ചെയ്തു. തേനി എസ്‌പി പ്രവീൺ ഡോങ്‌റേയുടെ നിർദേശപ്രകാരം പെരിയകുളം പൊലീസാണ് യുവതിയെ അറസ്റ്റ് ചെയ്തത്. മദ്യലഹരിയിലായിരുന്ന ഭർത്താവിനെ കഴുത്തിൽ കയർ കുരുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് യുവതി പൊലീസിനോട് സമ്മതിച്ചു.
2021 ഓഗസ്റ്റ് 19ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. മറ്റു സ്ത്രീകളുമായുള്ള ബന്ധത്തെ ചൊല്ലി സത്യ രഞ്ജിത് കുമാറിനോട് വഴക്കുണ്ടാക്കി. മദ്യലഹരിയിൽ ലക്കുകെട്ട അവസ്ഥയിലായിരുന്നു രഞ്ജിത് കുമാർ. കട്ടിലിലേക്ക് വീണ രഞ്ജിത് കുമാറിനെ സത്യ തള്ളിവീഴ്ത്തിയ ശേഷം കഴുത്തിൽ കയറിട്ട് കുരുക്കി ശ്വാസംമുട്ടിച്ച് കൊല്ലുകയായിരുന്നു. സംഭവം നടന്ന ശേഷം രഞ്ജിത് കുമാർ ഹൃദയാഘാതം മൂലം മരിച്ചെന്നാണ് സത്യ മറ്റുള്ളവരോട് പറഞ്ഞത്. എന്നാൽ രഞ്ജിത് കുമാറിന്റെ പിതാവ് രാജ എസ് പിക്ക് പരാതി നൽകിയതോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് തേനി മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടം നടത്തിയതോടെ കഴുത്ത് ഞെരിച്ചാണ് കൊലപാതകമെന്ന് തെളിയുകയായിരുന്നു.
ഇതേത്തുടർന്നാണ് സത്യയെ പൊലീസ് വിളിപ്പിച്ചത്. എന്നാൽ പരസ്പര വിരുദ്ധമായ മൊഴി നൽകിയതോടെ പൊലീസിന് സംശയം വർദ്ധിച്ചു. ഇതേത്തുടർന്ന് വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ സത്യ കുറ്റം സമ്മതിക്കുകയായിരുന്നു. യുവതിക്കെതിരെ കൊലക്കുറ്റം ഉൾപ്പടെയുള്ള വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തു. രഞ്ജിത് കുമാർ – സത്യ ദമ്ബതികൾക്ക് എട്ടുമാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്.

