ആറ് രാജ്യസഭാ സീറ്റുകളിലേക്ക് ഒക്ടോബര്‍ നാലിന് ഉപതിരഞ്ഞെടുപ്പ്

ന്യൂഡല്‍ഹി: ഒഴിവുള്ള ആറ് രാജ്യസഭാ സീറ്റുകളിലേക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. നാല് സംസ്ഥാനങ്ങളിലെ ഓരോ സീറ്റുകളിലേക്കും തമിഴ്നാട്ടിലെ രണ്ട് സീറ്റുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ഒക്ടോബര്‍ നാലിനാണ് വോട്ടെടുപ്പ്. തമിഴ്നാട്ടില്‍നിന്ന് രണ്ട് സീറ്റുകളിലും അസം, മധ്യപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള ഓരോ സീറ്റുകളിലുമാണ് തിരഞ്ഞെടുപ്പ് നടക്കുക. ഒരംഗത്തിന്റെ മരണവും അഞ്ച് പേരുടെ രാജിയുമാണ് ഉപതിരഞ്ഞെടുപ്പ് നടത്താന്‍ കാരണം. എംപിമാരായ കെ പി മനുസാമി, ആര്‍ വൈത്തിലിംഗം എന്നിവര്‍ രാജിവച്ചതിനെത്തുടര്‍ന്നാണ് തമിഴ്നാട്ടില്‍ രണ്ട് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. മാനസ് രഞ്ജന്‍ ഭൂനിയ, ബിശ്വജിത് ഡെയ്മറി, തവര്‍ചന്ദ് ഗെലോട്ട് എന്നിവരുടെ രാജി പശ്ചിമ ബംഗാള്‍, അസം, മധ്യപ്രദേശ് എന്നിവിടങ്ങളില്‍ യഥാക്രമം ഓരോ ഒഴിവുകള്‍ സൃഷ്ടിച്ചു. മെയില്‍ എംപി രാജീവ് ശങ്കര്‍റാവു സതാവിന്റെ മരണത്തെത്തുടര്‍ന്നാണ് മഹാരാഷ്ട്രയില്‍ രാജ്യസഭാ സീറ്റിന്റെ ഒഴിവുണ്ടായത്. പുതുച്ചേരിയില്‍നിന്നുള്ള രാജ്യസഭാംഗം എന്‍ ഗോപാലകൃഷ്ണന്റെ കാലാവധി അടുത്തമാസം ആറിന് അവസാനിക്കുന്നതിനാല്‍ ആ സീറ്റിലേക്കും അതേ ദിവസം തിരഞ്ഞെടുപ്പ് നടക്കും.എന്നാല്‍, ജോസ് കെ മാണി രാജിവച്ച രാജ്യസഭാ സീറ്റില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇനിയും ഉപതിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചിട്ടില്ല. ബിഹാര്‍ നിയമസഭയില്‍ ഒഴിവുള്ള ഒരു സീറ്റിലേക്കും അന്നുതന്നെ വോട്ടെടുപ്പ് നടക്കും. 2021 മെയ് 5 ന് എംഎല്‍സി തന്‍വീര്‍ അക്തറിന്റെ മരണത്തെത്തുടര്‍ന്നാണ് ബിഹാറിലെ നിയമസഭാ കൗണ്‍സില്‍ സീറ്റില്‍ ഒഴിവ് വന്നത്. അതേദിവസം വൈകീട്ട് ഫലപ്രഖ്യാപനവും നടത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →