കൽപ്പറ്റ: വനാതിർത്തി നിർണയിച്ച് ജണ്ട സ്ഥാപിക്കുന്നതിനെന്ന പേരിൽ വനം വകുപ്പ് നടത്തനടത്തുന്ന പ്രവർത്തി നാട്ടുകാർ തടഞ്ഞു. കൈവശരേഖയുള്ളതും പതിറ്റാണ്ടുകളായി തങ്ങൾ താമസിക്കുന്നതുമായ പേര്യ വട്ടോളിയിലെ കാരങ്കോട് പ്രദേശത്താണ് വനംവകുപ്പ് അതിർത്തി നിർണയിക്കുന്ന ജണ്ട സ്ഥാപിക്കുന്നതിനുളള നടപടികൾ ആരംഭിച്ചിരിക്കുന്നത്.
എന്നാൽ കഴിഞ്ഞ ദിവസം രാവിലെ ജണ്ട സ്ഥാപിക്കാനെത്തിയ ഉദ്യോഗസ്ഥരെ ജനം തടയുകയായിരുന്നു. പ്രദേശത്തുള്ളവരോട് ചർച്ച പോലും നടത്താതെയാണ് വനംവകുപ്പിന്റെ നടപടിയെന്ന് ഇവർ ആരോപിച്ചു. ഉന്നത ഉദ്യോഗസ്ഥരും എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളും പ്രദേശം സന്ദർശിച്ച് പ്രശ്‌നം ചർച്ച ചെയ്യണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
വരയാൽ ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥനായ എസ്. ശരത്ചന്ദുമായി നാട്ടുകാർ സംസാരിക്കുകയും തിങ്കളാഴ്ച ഒ.ആർ. കേളു എം.എൽ.എ, ഡെപ്യൂട്ടി റേഞ്ചർ എന്നിവരുടെ നേതൃത്വത്തിൽ പ്രശ്‌നം ചർച്ച ചെയ്യുമെന്നും അറിയിക്കുകയായിരുന്നു. ഇതോടെയാണ് നാട്ടുകാർ പിരിഞ്ഞുപോയത്. അതേ സമയം വനാവകാശ നിയമപ്രകാരം ആദിവാസികൾക്ക് നൽകിയ സ്ഥലവും വനാതിർത്തിയും നിർണയിക്കുന്നതിന്റെ ഭാഗമായാണ് ജണ്ട സ്ഥാപിക്കുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം

