കാബൂൾ: കാബൂളിൽ താലിബാനും പാകിസ്താനുമെതിരെ സ്ത്രീകളടക്കം അണിനിരന്ന വൻ പ്രതിഷേധം. പാഞ്ച്ഷീർ പിടിക്കാനുള്ള താലിബാന്റെയും പാക് ഭരണകൂടത്തിന്റെയും നീക്കത്തിനെതിരെയായിരുന്നു പ്രതിഷേധം. ഐഎസ്‌ഐ ഡയരക്ടർ അടക്കമുള്ള പാക് വൃത്തങ്ങൾ താമസിക്കുന്ന കാബൂളിലെ ഹോട്ടലിലേക്ക് പ്രതിഷേധം നീണ്ടതോടെ സമരക്കാരെ പിരിച്ചുവിടാന്‍ താലിബാൻ ആകാശത്തേക്ക് വെടിവച്ചു.
നൂറുകണക്കിനു സ്ത്രീകളാണ് പ്രതിഷേധത്തിന്റെ ഭാഗമായത്. പാകിസ്താനെതിരെ ഇവർ പ്ലക്കാർഡുകളുയർത്തുകയും മുദ്രാവാക്യം മുഴക്കുകയും ചെയ്തു. പ്രതിഷേധം ഹോട്ടലിലേക്കുള്ള വഴിയിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിനുമുന്നിലെത്തിയതോടെ താലിബാൻ സൈന്യം വെടിയുതിർത്തു.
താലിബാനോ പാകിസ്താനോ പാഞ്ച്ഷീർ കീഴടക്കാനുള്ള അവകാശമില്ലെന്ന് സമരക്കാർ പറഞ്ഞു. താലിബാനെതിരെ അവസാന ചെറുത്തുനിൽപ്പ് നടക്കുന്ന മേഖലയാണ് പാഞ്ച്ഷീർ. താഴ്‌വര സമ്പൂർണമായി പിടിച്ചടക്കിയതായി കഴിഞ്ഞ ദിവസം താലിബാൻ അവകാശപ്പെട്ടിരുന്നു. പാക് വിരുദ്ധ പ്രതിഷേധം അഫ്ഗാന്റെ വടക്കൻ പ്രവിശ്യയായ ബൽഖിലേക്കും നീണ്ടിട്ടുണ്ട്.

