പഞ്ച്ശീറില്‍ ഏറ്റുമുട്ടല്‍ തുടരുന്നു: 350ലധികം ഭീകരരെ വകവരുത്തിയെന്ന് എന്‍.ആര്‍.എഫ്

കാബൂള്‍: പഞ്ച്ശീര്‍ പ്രവിശ്യയില്‍ താലിബാനും അഫ്ഗാന്‍ ദേശീയ പ്രതിരോധ മുന്നണി(എന്‍.ആര്‍.എഫ്)യും തമ്മിലുള്ള പോരാട്ടം കനക്കുന്നു.ഇതുവരെ 350 ലധികം താലിബാന്‍ ഭീകരരെ തങ്ങള്‍ വകവരുത്തിയെന്നാണ് എന്‍.ആര്‍.എഫിന്റെ വാദം. കഴിഞ്ഞ ദിവസം നടന്ന ഏറ്റുമുട്ടലില്‍ പത്ത് താലിബാന്‍ ഭീകരരുടെ മൃതദേഹം കണ്ടെത്തിയതായി എന്‍.ആര്‍.എഫ്. വക്താവ് അറിയിച്ചു.34 പ്രതിരോധ സേനാംഗങ്ങളെ വധിച്ചുവെന്നും 11 ലധികം ചെക്ക്പോസ്റ്റുകള്‍ പിടിച്ചുവെന്നും താലിബാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍, അക്രമികളെ തങ്ങള്‍ വിരട്ടിയോടിച്ചുവെന്നും കണ്ടെടുത്ത മൃതദേഹങ്ങള്‍ അവകാശികള്‍ക്കു കൈമാറാന്‍ പ്രദേശത്തെ ഗോത്രത്തലവന്‍മാരെ ചുമതലപ്പെടുത്തിയെന്നും എന്‍.ആര്‍.എഫ്. വൃത്തങ്ങള്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ടാഴ്ചയായി പഞ്ച്ശീറില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. കഴിഞ്ഞ ദിവസം രാത്രി മുതലാണ് പോരാട്ടം രൂക്ഷമായത്. ഏതു വിധേനയും എന്‍.ആര്‍.എഫിനെ കീഴടക്കാനാണ് താലിബാന്‍ ശ്രമിക്കുന്നതെന്നാണു റിപ്പോര്‍ട്ട്. കഴിഞ്ഞ 15 ന് താലിബാന്‍ ഭീകരര്‍ രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്തെങ്കിലും മുന്‍ വൈസ്പ്രസിഡന്റ് അമ്രുള്ള സാലേ നേതൃത്വം നല്‍കുന്ന എന്‍.ആര്‍.എഫ്. പഞ്ച്ശീര്‍ കേന്ദ്രീകരിച്ച് പ്രതിരോധം തുടരുകയാണ്. അതിനിടെ, പ്രവിശ്യയിലെ ഷുതൂല്‍ ജില്ല പിടിച്ചുവെന്ന താലിബാന്റെ അവകാശവാദം എന്‍.ആര്‍.എഫ്. തള്ളി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →