കശ്മീരിനെ പരാമര്‍ശിച്ച് അല്‍ ഖ്വയ്ദയുടെ ജിഹാദ് ആഹ്വാനം: പിന്നില്‍ ഐ.എസ്

ന്യൂഡല്‍ഹി: ലാകമെമ്പാടുമുള്ള ഇസ്ലാമിക പ്രദേശങ്ങള്‍ മോചിപ്പിക്കാനുള്ള ആഗോള ജിഹാദിന് അല്‍ ക്വയ്ദ ആഹ്വാനം ചെയ്തതില്‍ കശ്മീരിനെ പരാമര്‍ശിച്ചത് പാക് ചാരസംഘടന ഐ.എസ്.ഐയുടെ ഇടപെടലിലെന്ന് റിപ്പോര്‍ട്ട്. സിറിയ, സൊമാലിയ, യെമന്‍, കശ്മീര്‍ ഉള്‍പ്പടെ ലോകത്തെ എല്ലാ ഇസ്ലാമിക പ്രദേശങ്ങളും ഇസ്ലാമിന്റെ ശത്രുക്കളുടെ പിടിയില്‍നിന്നു മോചിപ്പിക്കാനാണ് ആഹ്വാനം. അഫ്ഗാനില്‍ അധികാരം പിടിച്ച താലിബാനാകട്ടെ അന്നും ഇന്നും കശ്മീര്‍ വിഷയത്തില്‍ വലിയ താല്‍പര്യമില്ല. ഈ സാഹചര്യത്തിലാണു പാക് ചാര സംഘടനയുടെ വിഷയത്തിലെ ഇടപെടല്‍ ഇന്ത്യന്‍ ഏജന്‍സികള്‍ സ്ഥിരീകരിക്കുന്നത്.അല്‍ ഖ്വയ്ദ തലവന്‍മാരായിരുന്ന ഒസാമ ബിന്‍ ലാദനെയും അയ്മാന്‍ അല്‍ സവാഹ്രിയെയും പാക് മണ്ണില്‍ സംരക്ഷിച്ച പാരമ്പര്യം ഐ.എസ്.ഐയ്ക്കുണ്ട്. ലഷ്‌കറെ തയിബ, ജെയ്ഷെ മുഹമ്മദ് തുടങ്ങിയ പാക് ഭീകരസംഘടനകള്‍ അല്‍ ഖ്വയ്ദയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യത്ത് കൂടുതല്‍ ഭീകരാക്രമണങ്ങള്‍ക്കു മുതിരുമെന്ന ആശങ്കയും സജീവമാണ്.

അല്‍ ക്വയ്ദയുടെ ആഹ്വാനം സുരക്ഷ സംബന്ധിച്ച ആശങ്കകള്‍ ശക്തമാക്കുന്നുണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. ജെയ്ഷെ മുഹമ്മദ് തലവനും കൊടുംഭീകരനുമായ മൗലാനാ മസൂദ് അസ്ഹര്‍ അഫ്ഗാനിലെ കോസ്തില്‍ ഭീകര ക്യാമ്പ് നടത്തിയിരുന്നു. കശ്മീരിലേക്ക് ഭീകരരെ കയറ്റി വിടുന്നതിനുള്ള കേന്ദ്രമായാണ് ഇതു പ്രവര്‍ത്തിച്ചിരുന്നതെന്നും രഹസ്യാന്വേഷണ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. സുരക്ഷാ ഏജന്‍സികളെ ആശങ്കയിലാഴ്ത്തുന്ന മറ്റൊരു വിവരം ഇറാനുമായി ബന്ധപ്പെട്ടതാണ്. അല്‍ ഖ്വയ്ദയടക്കം ഒട്ടനവധി ഭീകരസംഘടനകളുടെ അനുഭാവികളില്‍ ബഹുഭൂരിപക്ഷവും കുടുംബസമേതം ഇറാനിലാണുള്ളത്. അഫ്ഗാനില്‍ താലിബാന്‍ ഭരണത്തിലെത്തിയയോടെ ഇവര്‍ പലരും അവിടേയ്ക്കു മടങ്ങിത്തുടങ്ങിയിട്ടുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →