കൃത്രിമ ബീജസങ്കലനത്തിലൂടെ ജനിക്കുന്ന കുട്ടികളുടെ ജനന രജിസ്ട്രേഷന്‍ ഫോമില്‍ പിതാവിന്റെ പേര്‌ രേഖപ്പെടുത്തുന്ന കോളം ഒഴിവാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : അവിവാഹിതരോ, വിവാഹ മോചിതരോ ആയ സ്‌ത്രീകള്‍ കൃത്രിമ ബീജ സങ്കലനത്തിലൂടെ ജന്മം നല്‍കുന്ന കുട്ടികളുടെ ജനന-മരണ രജിസ്‌ട്രേഷന്‌ പിതാവിന്റെ പേര്‌ രേഖപ്പെടുത്തുന്ന കോളം ഇല്ലാത്ത അപേക്ഷാ ഫോമുകളും സര്‍ട്ടിഫിക്കറ്റുകളും വേണമെന്ന്‌ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. വിവാഹ മോചനം നേടിയശേഷം കൃത്രിമ ബീജസങ്കലനത്തിലൂടെ അമ്മയാകാന്‍ ഒരുങ്ങുന്ന കൊല്ലം സ്വദേശിനി നല്‍കിയ ഹര്‍ജിയില്‍ ജസ്‌റ്റീസ്‌ സതീഷ്‌ നൈനാന്റെ ബെഞ്ചാണ്‌ സംസ്ഥാന സര്‍ക്കാരിനും പഞ്ചായത്ത്‌ ഡയറക്ട്രേറ്റിലെ ജനന-മരണ വിഭാഗം രജിസ്‌ട്രാര്‍ക്കും നിര്‍ദ്ദേശം നല്‍കിയത്‌.

ജനന സര്‍ട്ടിഫിക്കറ്റ്‌ അപേക്ഷയില്‍ പിതാവിന്റെ പേര്‌ രേഖപ്പെടുത്തണമെന്നാണ്‌ നിയമം . കൃത്രീമ ബീജ സങ്കലനത്തിലൂടെ അമ്മയാകാന്‍ ഒരുങ്ങുന്ന ഹര്‍ജിക്കാരിയുടെ കാര്യത്തില്‍ ഈ കോളം ഒഴിച്ചിട്ട്‌ അപേക്ഷയും സര്‍ട്ടിഫിക്കറ്റും നല്‍കുന്നത്‌ അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണെന്ന്‌ ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഹര്‍ജിക്കാരി എട്ടുമാസം ഗര്‍ഭിണിയാണ്‌.

ഇന്‍വിട്രോ ഫെര്‍ട്ടിലൈസേഷന്‍ പോലെയുളള അസിസ്‌റ്റഡ്‌ റീപ്രൊഡക്ടീവ്‌ ടെക്‌നോളജിയിലൂടെ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കുവാനുളള സ്‌ത്രീയുടെ അവകാശം നിയമപരമായി അംഗീകരിച്ചിട്ടുളളതാണ്‌. അതിനാല്‍ ജനന-മരണ രജിസ്‌ട്രേഷന്‍ ഫോമുകളില്‍ പിതാവിന്റെ പേര്‌ ചേര്‍ക്കണമെന്ന നിര്‍ബന്ധി്‌ക്കുന്നത്‌ മൗലീകാവകാശത്തിന്‌ വിരുദ്ധമാണ്‌. ഇത്തരം കേസുകളില്‍ ജനനവും മരണവും രജിസ്റ്റര്‍ ചെയ്യാന്‍ ഉചിതമായ ഫോം തയ്യാറാക്കേണ്ടത്‌ സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്‌.

ഈ ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നത്‌ തടയാന്‍ രജിസ്‌ട്രേഷനെത്തുന്നവരോട്‌ എആര്‍ടിയിലൂടെയാണ്‌ കുഞ്ഞിന്‌ ജന്മം നല്‍കിയതെന്ന്‌ സത്യവാഹ്മൂലവും മെഡിക്കല്‍ രേഖകളുടെ പകര്‍പ്പും വാങ്ങണം. ഹര്‍ജിക്കാരി ഐവിഎഫ്‌ മാര്‍ഗത്തിലൂടെയാണ്‌ ഗര്‍ഭം ധരിച്ചത്‌. ഇത്തരം കേസുകളില്‍ ആരാണ്‌ ബീജം നല്‍കിയതെന്ന്‌ ഗര്‍ഭം ധരിക്കുന്നവരോട്‌ പോലും പറയാറില്ല. കുട്ടിയുടെ ജനന രജിസ്‌ട്രേഷന്‍ ഫോമില്‍ അച്ഛന്റെ പേര്‌ രേഖപ്പെടുത്തണമെന്ന വ്യവസ്ഥ ഒഴിവാക്കണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ വാദം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →