കായിക വിദ്യാര്‍ത്ഥിനിയെ ചവിട്ടി കാലൊടിച്ച കേസില്‍ അദ്ധ്യാപകനെതിരെ കൂടുതല്‍ കേസുകള്‍

കോഴിക്കോട്‌ ; കായികതാരമായിരുന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയില്‍ പോക്‌സോ കേസില്‍ റിമാന്‍ഡിലായ ഹോളിഫീമിലി ഹയര്‍ സെക്കന്ററി സ്‌കൂളിലെ കായിക അദ്ധ്യാപകനെതിരെ കൂടുതല്‍ പരാതികള്‍. കോടഞ്ചേരി മീന്‍ മുട്ടി വട്ടപ്പാറയില്‍ വിടി മനീഷിനെതിരെയാണ്‌ സ്‌കൂളിലെ പത്താംക്ലാസ്‌ വിദ്യാര്‍ത്ഥിനിയായ കായികതാരം താമരശേരി പോലീസില്‍ പരാതി നല്‍കിയത്‌. മൂന്നുമാസം മുമ്പ്‌ സ്‌കൂളിലെ ജിമ്മില്‍ വച്ച്‌ പരിശീലനത്തിനിടെ തളര്‍ന്ന വിദ്യാര്‍ത്ഥിനിയെ കേട്ടാല്‍ അറയ്‌ക്കുന്ന തരത്തിലുളള ചീത്ത വിളിക്കുകയും നിരവധി തവണ ചവിട്ടുകയും, ഇതേ തുടര്‍ന്ന കാലിന്റെ തുടയെല്ല്‌ പൊട്ടുകയും ചെയ്‌തെന്നാണ്‌ മനീഷിനെതിരായ കേസ്‌.

വിദ്യാര്‍ത്ഥിനിയുടെ ശരീരമാകെ മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. വേദന കൊണ്ട്‌ പുളഞ്ഞ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയോ വെളളംപോലും നല്‍കുകയോ ചെയ്‌തില്ല. വിവരം പുറത്തുപറയരുതെന്ന്‌ പറഞ്ഞ്‌ ഭീഷണിപ്പെടത്തുകയും ചെയ്‌തതായും പരാതിയില്‍ പറയുന്നു. 2021 മാര്‍ച്ച്‌ 19 നായിരുന്നു പരാതിക്കാധാരമായ സംഭവം. 20-ാം തീയതി രാവിലെ മകള്‍ വീണ്‌ പരിക്കേറ്റിട്ടുണ്ടെന്ന്‌ വീട്ടില്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്ന്‌ വീട്ടുകാരെത്തി മുക്കം കെഎംസിടി മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടുകയായിരുന്നു.കുടുംബത്തിന്‌ ചികിത്സക്കായി അദ്ധ്യാപകനോ സ്‌കൂള്‍ അധികൃതരോ യാതൊരു സഹായവും നല്‍കിയിരുന്നില്ലെന്ന്‌ വീട്ടുകാര്‍ പറയുന്നു.

അദ്ധ്യാപകന്റെ പീഡനം പുറത്തുവന്ന സാഹചര്യത്തില്‍ പരിക്കേറ്റ വിദ്യര്‍ത്ഥിനിക്ക്‌ ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാര്‍ത്ഥിനിയുടെ മാതാവാണ്‌ കായികാദ്ധ്യാപകന്‍ മര്‍ദ്ദിച്ച വിവരം വീട്ടുകാരെ അറിയിച്ചത്‌. തുടര്‍ന്ന്‌ രക്ഷിതാക്കള്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നും ശരിയായ വിവരങ്ങള്‍ ചോദിച്ചറിയുകയും താമരശേരി പോലീസില്‍ പരാതി നല്‍കുകകയുമായിരുന്നു. പരിക്കേറ്റ വിദ്യാര്‍ത്ഥിനിക്ക്‌ ഇപ്പോഴും പരസഹായമില്ലാതെ നടക്കാന്‍ കഴിയാത്ത അവസ്ഥയാണ്‌ കുട്ടിയുടെ കായിക ഭാവി അദ്ധ്യാപകന്‍ തന്നെ തകര്‍ത്തുകളഞ്ഞതായി രക്ഷിതാക്കള്‍ പറയുന്നു.

തന്റെ മകന്‍ അല്‍ അമീനിനെ കായികാദ്ധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചിരുന്നതായി കട്ടിപ്പാറയില്‍ വ്യാപാര സ്ഥാപനം നത്തുന്ന അബ്ദുസലാം പറഞ്ഞു. പിടിയുടെ പീരിയഡ്‌ ക്ലാസില്‍ എത്തിയപ്പോഴാണ്‌ മര്‍ദ്ദനമേറ്റത്‌. ഇരുചെവിക്കും കേള്‍വി കുറവും സംസാര ശേഷി ഇല്ലാത്തതുമായ അല്‍ അമീനോട്‌ അദ്ധ്യാപകന്‍ പറഞ്ഞതെന്തെന്ന്‌ അവന്‌ മനസിലായില്ല ഇക്കാരണത്താല്‍ ചെവിക്ക്‌ ശക്തമായി അടിക്കുകയും കേള്‍വി ശക്തിക്കായി ചെവിയില്‍ സ്ഥാപിച്ച യന്ത്രം പൊട്ടുകയും ചെയ്‌തതായി അബ്ദുസലാം പറഞ്ഞു.

അടിയേറ്റ കുട്ടിയും ബന്ധുവായ മറ്റൊരു കുട്ടിയും ക്ലാസില്‍ കരയുകയും വിവരം പിതാവിനെ അറിയിക്കുകയുെ ചെയ്‌തു. പശ്‌നം പിന്നീട്‌ മാനേജ്‌മെന്‍റും മറ്റുളളവരും ചേര്‍ന്ന് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. അദ്ധ്യാപകന്‍ വേറൊരു വിദ്യാര്‍നിയെ ഫോണിലൂടെ ചീത്ത പറയുന്നതും പരാതി പിന്‍വലിക്കാനാവശ്യപ്പെട്ട മറ്റൊരു വിദ്യാര്‍ത്ഥിയോട്‌ കുറ്റസമ്മതം നടത്തുന്നതുമായ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്‌. അദ്ധ്യാപകന്റെ സഹായിയായ സ്‌ത്രീയെ തേടി പോലീസ്‌ പോയെങ്കിലും വീട്‌ പൂട്ടി സ്ഥലം വിട്ടിരുന്നതിനായല്‍ പിടികൂടാനായില്ല. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ പരാതിയുമായി എത്തുമെന്നാണ്‌ പോലീസ്‌ പ്രതീക്ഷിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →