മരംമുറി വിവാദത്തില്‍ ജയതിലകിനെതിരെ പ്രതിഷേധം. ഉത്തരവ്‌ കത്തിച്ചു

തിരുവനന്തപുരം : മുട്ടില്‍ മരംമുറി വിവാദത്തില്‍ ഉദ്യോഗസ്ഥക്കെതിരെ പ്രതികാര നടപടി സ്വീകരിച്ച റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലകിനെതിരെ പ്രതിഷേധം. മരംമുറി വിവാദത്തില്‍ വിവരാവകാശ നിയമപ്രകാരം മറുപടി നല്‍കിയ അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ്‌ സര്‍വീസ്‌ എന്‍ട്രി റദ്ദാക്കിയതിനെതിരെയാണ്‌ സെക്രട്ടറിയേറ്റ്‌ ആക്ഷന്‍ കൗണ്‍സിലിന്റെ പ്രതിഷേധം. നോര്‍ത്ത് ഗേറ്റിന്‌ മുമ്പിലാണ് പ്രതിഷേധം നടന്നത്‌.

ഗുഡ്‌സര്‍വീസ്‌ എന്‍ട്രി റദ്ദാക്കിയ ഉത്തരവ്‌ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ്‌ ആക്ഷന്‍ കൗണ്‍സില്‍ ഉത്തരവ്‌ കത്തിച്ച്‌ പ്രതിഷേധിച്ചത്‌. നേരത്തെ ആക്ഷന്‍ കൗണ്‍സില്‍ അംഗങ്ങളായ ഉദ്യോഗസ്ഥരെ സെക്രട്ടറിയേറ്റില്‍ നിന്ന്‌ സ്ഥലം മാറ്റിയാണ്‌ പ്രതികാര നടപടികള്‍ ആരംഭിച്ചത്‌. കണ്‍ടോണ്‍മെന്റ് ഗേറ്റിന് മുന്നില്‍ നടത്താനിരുന്ന പ്രതിഷേധ പരിപാടിക്ക്‌ മുഖ്യമന്ത്രിയുടെ പരിപാടി നടക്കുന്നുണ്ടെന്ന്‌ കാണിച്ച്‌ പോലീസ്‌ അനുമതി നിഷേധിച്ചിരുന്നു.

മുന്‍ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്ത്‌ സംസാരിച്ചിരുന്നു. ഉദ്യോഗസ്ഥക്കെതിരായ പ്രതികാര നടപടിയെ കുറിച്ച്‌ അറിയില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍, റവന്യൂ മന്ത്രി കെ രാജന്‍ എന്നിവരുടെ പ്രസ്‌താവനകളെ അദ്ദേഹം പരിഹസിച്ചു. ആരുടെ ഭരണമാണ്‌ സംസ്ഥാനത്ത്‌ നടക്കുന്നതെന്നായിരുന്നു രമേശ്‌ ചെന്നിത്തലയുടെ ചോദ്യം. തുടര്‍ന്നും ഇത്തരം പ്രതികാര നടപടികള്‍ ഉണ്ടായേക്കാം. എന്നത്‌ മുന്നില്‍ കണ്ടാണ്‌ പ്രതിഷേധവുമായി ആക്ഷന്‍ കൗണ്‍സില്‍ രംഗത്തുവന്നത്‌. അസാധാരണമായ പ്രതിഷേധമാണ്‌ സെക്രട്ടറിയേറ്റിന്‌ മുന്നില്‍ നടന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →