ന്യൂഡൽഹി: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കിയതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. സര്‍ക്കാരിന്റേത് സാമുദായിക, രാഷ്ട്രീയ പരിഗണന വെച്ചുള്ള നടപടിയാണെന്നാന്ന് വാദം. വ്യവസായി പികെഡി നമ്പ്യാരാണ് ഹര്‍ജിക്കാരന്‍. ഹര്‍ജി 19/07/21 തിങ്കളാഴ്ച സുപ്രീംകോടതി പരിഗണിച്ചേക്കും.
ബക്രീദിനോടനുബന്ധിച്ച് ഞായര്‍, തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ കടകള്‍ തുറക്കാനാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും രംഗത്തെത്തിയിരുന്നു.
കൊവിഡ് വ്യാപനത്തില്‍ ആശങ്ക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത് തെറ്റായ തീരുമാനാമാണെന്ന് ഐഎംഎ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രധാനപ്പെട്ട തീര്‍ത്ഥാടന യാത്രകള്‍ മാറ്റിവെച്ചു. ഇത്തരം ഒരു സാഹചര്യത്തില്‍ കേരളത്തിന്റേത് ദൗര്‍ഭാഗ്യകരമായ തീരുമാനമാണെന്നും ഐഎംഎ വ്യക്തമാക്കി.
പെരുന്നാള്‍ പ്രമാണിച്ച് മൂന്ന് ദിവസം എ, ബി, സി മേഖലകളില്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച്ച് ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ മേഖലകളിലും കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ട്. വ്യാപാരി വ്യാസായി സംഘടനകളുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് ഇളവുകള്‍ നല്‍കാമെന്ന് സര്‍ക്കാര്‍ നിലപാടെടുത്ത്.

