തിരുവനന്തപുരം : സ്വര്‍ണകടത്തുകേസിലെ ഒന്നാംപ്രതി പിഎസ് സരിത്തിനെ മൊഴിമാറ്റാനായി ജയില്‍ ഉദ്യോഗസ്ഥര്‍ ഭീഷമിപ്പെടുത്തുന്നത് താന്‍ കാണുകയോ കേള്‍ക്കുകയോ ചെയ്‌തിട്ടില്ലെന്ന് സെല്ലില്‍ ഒപ്പം കഴിയുന്ന കൂട്ടുപ്രതി കെടി റമീസ്. ജയില്‍ ഡിഐജിയോട് വെളിപ്പെടുത്തിയതാണ് ഈ വിവരം. ഇതേക്കുറിച്ച് സരിത്ത പറഞ്ഞ അറിവേ തനിക്കുളളുവെന്നും റമീസ് പറഞ്ഞു. സ്വര്‍ണക്കടത്തുകേസില്‍ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ,ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ എന്നിവരുടെ പേരുകള്‍ പരാമര്‍ശിക്കാന്‍ ജയിലധികൃതര്‍ ഭീഷണിപ്പെടുത്തിയെന്ന് ഓണ്‍ലൈനായി ഹാജരാക്കിയപ്പോള്‍ സരിത്ത് കോടതിയില്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഇതേ്‌കുറിച്ച് അന്വേഷിക്കാന്‍ ദക്ഷിണ മേഖലാ ഡിഐജി പി അജയകുമാറിനെ ജയില്‍ മേധാവി ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
കോടതികളെയും മാധ്യമങ്ങളെയും ആകര്‍ഷിച്ച് കേസില്‍ നിന്ന് ശ്രദ്ധതിരിച്ചുവിട്ട് കോടതിയില്‍ നിന്ന് അനുകൂല നടപടി ലഭ്യമാക്കാന്‍ പ്രതികള്‍ ശ്രമിക്കുന്നതായി റിപ്പര്‍ട്ടില്‍ പറയുന്നു. ഇവരുടെ സംഘം ചേര്‍ന്നുളള പ്രവര്‍ത്തനം ജയില്‍ സുരക്ഷയെബാധിക്കുന്നു.ഇതിനാല്‍ ഇവരെ പ്രത്യേകം ജയിലുകളില്‍ പാര്‍പ്പിക്കണമെന്നും നിര്‍ദ്ദേശിച്ചു.
ഡിഐജി ജയില്‍ സന്ദര്‍ശിച്ച് അന്വേഷണ ഉദ്യോഗസ്ഥരുടെ മൊഴി എഴുതി വാങ്ങി. സരിത്തിന്‍റെയും റമീസിന്റെയും മൊഴി രേഖപ്പെടുത്തിയെങ്കിലും അവര്‍ അതില്‍ ഒപ്പട്ടില്ല. എന്നാല്‍ ഇവരുടെ മൊഴി വിഡിയോയില്‍ ചിത്രീകരിച്ചിരുന്നു. അത് സഹിതമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് നല്‍കിയത്. സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചിരുന്നു.
ജയില്‍ ഉദ്യോഗസ്ഥരില്‍നിന്നും ഭീഷണിയുണ്ടെന്ന് സരിത്തിന്റെ പരാതി അസത്യമാണെന്നും ഇവര്‍ ജയിലില്‍ സുരക്ഷിതരാണെനന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സരിത്തിന് ചട്ടപ്രകാരം അനുവദിച്ച റേഷന്‍, ചികിത്സ, ക്യാന്റീൻ സൗകര്യങ്ങളെല്ലാം ലഭിക്കുന്നുണ്ടെന്നും എന്നാല്‍ സരിത്തും റമീസും ജയില്‍ അച്ചടക്കത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുകയും ജയില്‍ നിയമം അനുസരിക്കാതെ ഉദ്യോഗസ്ഥരോട് കയര്‍ക്കുകയും ധിക്കാരപരമായി പ്രവര്‍ത്തികുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.
ഇവര്‍ക്ക് സുഖസൗകര്യവും ആര്‍ഭാട ജീവിതവും അനുവദിക്കാത്തവര്‍ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു.സെല്ലില്‍ 5ന് രാത്രി റമീസ് ബീഡി- സിഗരറ്റ്‌പോലെ എന്തോ കത്തിച്ച് നിരവധി തവണ വലിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ് .ആ സമയം ഉദ്യോഗസ്ഥര്‍ വരുന്നുണ്ടോയെന്ന സരിത് പുറത്തേക്ക് നോക്കി നില്‍ക്കുന്നു. ഇത് ചോദ്യം ചെയ്‌ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതായും പറയുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ തന്നോടും ധിക്കാരപരമായും ധാര്‍ഷ്ട്യത്തോടെയുുമാണ് ഇരുവരും പെരുമാറിയത് ഇവരുടെ പലപ്രവര്‍ത്തികളും വഴിവിട്ടതും നിയമ വിരുദ്ധവും ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എന്‍ഐഎ ,എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ട്രേറ്റ് ,കസ്‌റ്റംസ് എന്നിവര്‍ രജിസ്‌റ്റര്‍ ചെയ്‌ത കേസുകളിലാണ് സരിത് പ്രതിസ്ഥാനത്തുളളത്. ഇതില്‍ എറണാകുളം സാമ്പത്തിക കുറ്റവിചാരണക്കോടതി മേല്‍നോട്ടം വഹിക്കുന്ന കസ്‌റ്റംസ് കേസില്‍ റിമാന്റ് കാലാവധി നീട്ടാന്‍ ഓണ്‍ലൈനില്‍ ഹാജരാക്കിയപ്പോഴാണ് പൂജപ്പുര ജയില്‍ സൂപ്രണ്ട് അടക്കമുളളവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്‌റ്റഡിയിലുളള പ്രതിക്ക് മാധ്യമങ്ങളോട് സംസാരിക്കാന്‍ പോലീസ് അവസരം നല്‍കി.

