കണ്ണൂർ: കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നിർണായകഘട്ടത്തിലേക്ക് കടക്കുമ്പോൾ അർജുൻ ആയങ്കിയുടെ ഭാര്യയുടെ മൊഴി കസ്റ്റംസ് 12/07/2021 തിങ്കളാഴ്ച വീണ്ടുമെടുക്കും. ആയങ്കിയുടെ ഭാര്യ അമലയുടെ മൊഴിയിൽ വൈരുധ്യങ്ങളുള്ളത് കൊണ്ടാണ് വീണ്ടും വിളിപ്പിച്ചിരിക്കുന്നത്.
ടിപി വധക്കേസ് പ്രതിയായ മുഹമ്മദ് ഷാഫിയെയും 12/07/2021 തിങ്കളാഴ്ച കസ്റ്റംസ് ചോദ്യംചെയ്യും. സ്വര്‍ണക്കടത്തിന് ഷാഫിയുടെ സഹായങ്ങള്‍ ലഭിച്ചെന്ന അര്‍ജുന്‍ ആയങ്കിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഷാഫിയെ ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ആറാം തിയതിയായിരുന്നു ചോദ്യം ചെയ്യലിന് എത്താനായി നോട്ടീസ് നല്‍കിയതെങ്കിലും ഷാഫി ഹാജരായിരുന്നില്ല. തൊട്ടടുത്ത ദിവസം എത്തിയെങ്കിലും ഉദ്യോദഗസ്ഥര്‍ പറഞ്ഞയക്കുകയായിരുന്നു.
സിം കാർഡുകൾ എടുത്തു നൽകിയ പാനൂർ സ്വദേശിനി സക്കീനയെയും മൊഴിയെടുക്കാനായി കസ്റ്റംസ് കൊച്ചിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. അർജ്ജുൻ ആയങ്കിയും കൂട്ടാളികളും ഉപയോഗിച്ചത് സക്കീനയുടെ പേരിലെടുത്ത നാല് സിം കാർഡുകളാണെന്ന് തെളിഞ്ഞിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സക്കീനയ്ക്ക് നോട്ടീസ് അയച്ചത്.

