തമിഴ്‌നാട് രണ്ടായി വിഭജിക്കണം; പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യമുന്നയിച്ച് ബി.ജെ.പി. ഉപാധ്യക്ഷന്‍

ചെന്നൈ: കോയമ്പത്തൂര്‍ ആസ്ഥാനമായി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാവശ്യം ഉന്നയിച്ച് ബി.ജെ.പി. തമിഴ്‌നാട് ഉപാധ്യക്ഷന്‍ കാരൂര്‍ നാഗരാജന്‍. കോയമ്പത്തൂരും ചെന്നൈയും ആസ്ഥാനമായി രണ്ട് സംസ്ഥാനങ്ങള്‍ രൂപീകരിക്കണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.

കോങ്കുനാട് എന്ന പേരിലാണ് പുതിയ സംസ്ഥാനം രൂപീകരിക്കേണ്ടതെന്നാണ് ഉയര്‍ത്തുന്ന ആവശ്യം. തമിഴ്‌നാടിനെ വിഭജിക്കേണ്ടത് ആവശ്യമാണെന്ന് കാരൂര്‍ നാഗജരാജന്‍ 11/07/21 ഞായറാഴ്ച പറഞ്ഞു.

നേരത്തെ ഇക്കാര്യം മുന്നോട്ട് വെച്ച് ബി.ജെ.പി. അനുകൂല ട്വിറ്റര്‍ അക്കൗണ്ടുകളില്‍ നിന്ന് കോങ്കുനാട് എന്നാവശ്യം ട്രെന്റിംഗ് ആക്കിയിരുന്നു. അധികാരത്തിലേറിയ ഡി.എം.കെ. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാനാണ് ബി.ജെ.പിയുടെ നീക്കം.തമിഴ്‌നാട്ടിലെ പടിഞ്ഞാറന്‍ ജില്ലകളെയാണ് കോങ്കുനാട് എന്ന് വിളിക്കുന്നത്.

അതേസമയം ബി.ജെ.പി. നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.കോങ്കുനാട് എന്ന പേരില്‍ തമിഴ്‌നാട് വിഭജിച്ച് കേന്ദ്രഭരണ പ്രദേശമാക്കാന്‍ നീക്കം നടക്കുന്നതായാണ് തമിഴ്‌നാട്ടിലെ വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഭവത്തില്‍ കേന്ദ്രം നിലപാട് വ്യക്തമാക്കണമെന്ന് ഡി.എം.ഡി.കെ. ആവശ്യപ്പെട്ടു. സംഭവത്തില്‍ പ്രതിഷേധിച്ച് ഈറോഡിലെ മുതിര്‍ന്ന അണ്ണാ ഡി.എം.കെ. നേതാവും മുന്‍ മന്ത്രിയുമായിരുന്ന തോപ്പ് വെങ്കടാചലം ഡി.എം.കെയില്‍ ചേര്‍ന്നു.

കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, നീലഗിരി എന്നിവ ഉള്‍പ്പെടുന്നതാണ് കൊങ്കുമേഖല. തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷനായ എല്‍. മുരുകന്‍ കേന്ദ്രസഹമന്ത്രിയായതോടെയാണ് കോങ്കുമേഖല വിഭജിക്കുമെന്ന അഭ്യൂഹം ഉയര്‍ന്നത്.

നേരത്തെ ബംഗാളിനെ മൂന്നായി വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. എം.പി. രംഗത്തെത്തിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →