വധഭീഷണിക്കത്തിലെ പൊലീസ് അന്വേഷണം പ്രഹസനം മാത്രമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം: വധഭീഷണിക്കത്തിലെ പൊലീസ് അന്വേഷണം പ്രഹസനം മാത്രമെന്ന് മുന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ സംഭവത്തെ ലഘുവായാണ് കണ്ടതെന്നും ഇതേനിലപാടാണ് അന്വേഷണത്തില്‍ പൊലീസിനെന്നും തിരുവഞ്ചൂര്‍ 05/07/21 തിങ്കളാഴ്ച രാവിലെ പറഞ്ഞു.

തങ്ങള്‍ക്കെതിരെയും പല കുബുദ്ധികളും കത്തയക്കുന്നുണ്ട് പക്ഷെ ഞങ്ങളാരും അത് ഗൗരവത്തിലെടുക്കുന്നില്ലെന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവന. ഇത് ഭീഷണിയെ ലഘൂകരിക്കുന്നതാണ്. പൊലീസിന്റെ മെല്ലെപ്പോക്ക് അതാണ് തെളിയിക്കുന്നത്. അപ്രധാനമായ കേസുകളില്‍ പോലും അതിവേഗം അന്വേഷണം നടത്തുന്ന പൊലീസ് തന്റെ കാര്യത്തില്‍ നിസംഗത പുലര്‍ത്തുകയാണെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.

ഇതിനിടെ കേസ് കോട്ടയം വെസ്റ്റ് സ്‌റ്റേഷനില്‍ നിന്നും തിരുവനന്തപുരത്തേക്ക് മാറ്റാന്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ഭീഷണിക്കത്ത് ലഭിച്ചത് എംഎല്‍എ ഹോസ്റ്റലില്‍ ആയതിനാലും പരാതി മുഖ്യമന്ത്രിക്ക് നേരിട്ട് സമര്‍പ്പിച്ചതിനാലും ആണ് കേസ് തിരുവനന്തപുരത്തേക്ക് മാറ്റാന്‍ പൊലീസ് അപേക്ഷ നല്‍കിയത്. തിരുവഞ്ചൂരിന്റെ മൊഴി എടുത്തതല്ലാതെ അന്വേഷണത്തില്‍ മറ്റൊരു നടപടിയും പൊലീസ് ഇതുവരെ സ്വീകരിച്ചിട്ടില്ല.

പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യ വിടണം അല്ലെങ്കില്‍ കുടുംബത്തോടെ വകവരുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന കത്താണ് കഴിഞ്ഞ ദിവസം മുന്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വന്നത്. താന്‍ ആഭ്യന്തര മന്ത്രിയായായിരിക്കെ ജയിലിടയ്ക്കപ്പെട്ട ആളാണെന്ന് കത്തെഴുതിയതെന്നാണ് സംശയിക്കുന്നതെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചു. ടിപി വധക്കേസിലെ പ്രതികളാണെന്ന് സംശയമുണ്ടെന്നും എന്നാല്‍ ഇത് ഉറപ്പിക്കാനാവില്ലെന്നും വിഡി സതീശനും കെ സുധാകരനും മാധ്യമങ്ങളോട് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →