കൊച്ചി: കേരളത്തിലെ പുതിയ നിക്ഷേപ പദ്ധതിയിൽ നിന്നും പിന്മാറുന്നതായി കിറ്റെക്സ് അറിയിച്ചതിന് പിന്നാലെ കിറ്റെക്സിന് തമിഴ്നാട് സർക്കാരിന്റെ ക്ഷണം. 3500 കോടി രൂപയുടെ നിക്ഷേപ പദ്ധതിക്ക് തമിഴ് വ്യവസായ വകുപ്പിന്റെ ക്ഷണകത്ത് കിട്ടിയെന്ന് എം ഡി സാബു ജേക്കബ് പറഞ്ഞു.
വ്യവസായം തുടങ്ങാൻ നിരവധി ആനുകൂല്യങ്ങൾ തമിഴ്നാട് വാഗ്ദാനം ചെയ്തുവെന്നും കിറ്റെക്സ് അറിയിച്ചു. മൊത്തം നിക്ഷേപത്തിന് 40 ശതമാനം സബ്സിഡി, പകുതി വിലയ്ക്ക് സ്ഥലം, ബൗദ്ധിക സ്വത്തവകാശ ചെലവ്ക്ക് 50 ശതമാനം സബ്സിഡി, അഞ്ച് വര്‍ഷത്തേക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി, മൂലധന ആസ്തികള്‍ക്ക് 100 ശതമാനം സംസ്ഥാന ജിഎസ്ടി ഇളവ്, തൊഴിലാളി പരിശീലനത്തിന് ആറുമാസം വരെ 4000 രൂപയും എസ്.സി, എസ്,ടി വിഭാഗങ്ങള്‍ക്ക് 6000 രൂപയും സാമ്പത്തിക സഹായവും, സ്റ്റാബ് ഡ്യൂട്ടിയില്‍ 100 ശതമാനം ഇളവ്, ആറ് വര്‍ഷത്തേക്ക് 5 ശതമാനം പലിശയിളവ്, പരിസ്ഥിതി സംരക്ഷണത്തിനായുള്ള സംവിധാനങ്ങള്‍ക്ക് 25 ശതമാനം സബ്സിഡി, ഗുണ നിലവാര സര്‍ട്ടിഫിക്കേഷനുകള്‍ക്ക് 50 ശതമാനം സബ്സിഡി, , പത്ത് വര്‍ഷം വരെ തൊഴിലാളി ശമ്പളത്തിന്റെ 20 ശതമാനം സര്‍ക്കാര്‍ നല്‍കും.
ഈ വാഗ്ദാനങ്ങള്‍ക്ക് പുറമേ കൂടുതലായുള്ള ആവശ്യങ്ങള്‍ ഉണ്ടെങ്കില്‍ അതും പരിഗണിക്കാമെന്നും തമിഴ്‌നാട് വ്യവസായ മന്ത്രിക്ക് വേണ്ടി അസോസിയേറ്റ് വൈസ് പ്രസിഡന്റ് ഗൗരവ് ദാഗ കിറ്റെക്സ് എം ഡി സാബു ജേക്കബിന് അയച്ച ക്ഷണക്കത്തില്‍ പറയുന്നു.

