കട്ടപ്പന: ഇടുക്കി വന്യജീവി സങ്കേതത്തില്‍ നിന്ന് മോഷ്ടിച്ച എട്ടുലഷം രൂപ വിലവരുന്ന രണ്ട് ആനക്കൊമ്പുകള്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ നാലുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു.
ഉപ്പുതറ ചിറ്റൂർ സ്‌കറിയ ജോസഫ്(ബേബിച്ചൻ-65), കട്ടപ്പന അമ്പലക്കവല പത്തിൽ സജി ഗോപിനാഥൻ(39), തിരുവല്ല നീരേറ്റുപുറം വാലയിൽ സാബു സാമുവേൽ(35), ഇയാളുടെ ഡ്രൈവർ തിരുവല്ല മുത്തൂർ പൊന്നാക്കുഴിയിൽ പി.എസ്.പ്രശാന്ത്(34) എന്നിവരാണു പിടിയിലായത്.
പെരിയാർ കടുവ സങ്കേതം ഡപ്യൂട്ടി ഡയറക്ടർക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. കൊത്തുപണികൾ ചെയ്തവയാണ് പിടികൂടിയ ആനക്കൊമ്പുകൾ.
അയ്യപ്പൻകോവിൽ, തേക്കടി റേഞ്ചുകളിലെ ഉദ്യോഗസ്ഥർ നടത്തിയ നിരീക്ഷണത്തിനുശേഷമാണ് പ്രതികളെ കുടുക്കാൻ പദ്ധതി തയാറാക്കിയത്. കൊമ്പ് വാങ്ങാനെന്ന വ്യാജേന ഉദ്യോഗസ്ഥർ പ്രതികളുമായി ബന്ധപ്പെട്ടു. 8 ലക്ഷം രൂപയ്ക്ക് കൊമ്പുകൾ വിൽക്കാൻ ധാരണയിലെത്തി. കൊമ്പ് കൈമാറാനായി വെള്ളയാംകുടിയിൽ വിളിച്ചു വരുത്തിയശേഷം സജി, സാബു, പ്രശാന്ത് എന്നിവരെ പിടികൂടി. സ്‌കറിയയുടെ പക്കൽ നിന്ന് 25000 രൂപയ്ക്കാണ് കൊമ്പുകൾ വാങ്ങിയതെന്നു സജി മൊഴി നൽകി. പ്രതികൾ സഞ്ചരിച്ച വാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

