രണ്ടാം പിറന്നാളിനു കാത്തു നിൽക്കാതെ ശ്രീക്കുട്ടി ചരിഞ്ഞു

കാട്ടാക്കട: കോട്ടൂർ കാപ്പുക്കാട്ടെ ആനപരിപാലന കേന്ദ്രത്തിലെ ഇളമുറക്കാരിയായിരുന്ന ഒന്നര വയസുകാരി ശ്രീക്കുട്ടി 28/06/21 തിങ്കളാഴ്ച രാവിലെ ചരിഞ്ഞു. ഒരു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ ആര്യങ്കാവ് അമ്പാട്ട് എസ്റ്റേറ്റിൽ നിന്നും അരണ്ടൽ പ്രദേശത്തെ പ്രളയത്തിൽ ഒഴുകിയെത്തിയ ആനക്കുട്ടിയെ വനപാലകർ അന്ന് രക്ഷപ്പെടുത്തി പരിപാലിച്ച് കോട്ടൂർ കാപ്പുകാട് ആനപരിപാലന കേന്ദ്രത്തിൽ എത്തിക്കുകയായിരുന്നു. ഇവിടെ ആനക്കുട്ടിയെ പരിപാലിച്ച് ശുശ്രൂഷകൾ നൽകി പുനർ ജീവിതത്തിലേക്ക് കൊണ്ടു വരികയായിരുന്നു.

27/06/21 ഞായറാഴ്ച ഉച്ചയോടെ ആണ് ശ്രീകുട്ടിക്ക് ദേഹാസ്വസ്ഥതകൾ കണ്ടുതുടങ്ങിയത്. ഇതോടെ വെറ്റിനറി ഡോക്ടർ ഷിജുവിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുകയും പ്രഥമീക ശുശ്രൂഷയും മരുന്നും നൽകുകയും ചെയ്തു. തുടർന്ന് തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെ വീണ്ടും അസ്വസ്ഥത കാട്ടുകയും എണീക്കാൻ കഴിയാതെ എട്ടര മണിയോടെ ചരിയുകയുമായിരുന്നു.

റിട്ട: വെറ്റിനറി ഡോ കെ ഈശ്വർ, ഡോക്ടർ മാരായ ഷിജു,അജിത്കുമാർ, രാജീവ് എന്നിവരുടെ നേതൃത്വത്തിൽ വെറ്റിനറി ഡോക്ടർമാരുടെ സംഘം പരിശോധന നടത്തി. ഉച്ചയോടെ തുടങ്ങിയ പോസ്റ്റ് മോർട്ടം നടപടികൾ നാലുമണിയോടെ തീർന്നു. ഡോക്ടർമാർ പി പി ഈ കിറ്റ് ധരിച്ച് പോസ്റ്റുമോർട്ടം നടത്തി ആന്തരിക അവയവങ്ങളുടെ ഉൾപ്പടെയുള്ള സാമ്പിളുകൾ ശേഖരിച്ചു പാലോട് ലാബിലേക്ക് പരിശോധനക്കായി കൊണ്ടു പോയി. പോസ്റ്മോർട്ടത്തിന്റെയും പാലോട് ലാബിലെയും ഫലം വന്നാലെ മരണകാരണം അറിയുവാൻ സാധിക്കുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആര്യങ്കാവിൽ നിന്നും കോട്ടൂരിൽ എത്തിച്ച ശേഷം 2020 നവംബറിൽ ശ്രീകുട്ടിയുടെ ഒന്നാം പിറന്നാൾ കോട്ടൂർ ഈ ഡി സി യുടെ നേതൃത്വത്തിൽ ആഘോഷിക്കുകയും ഇത് വാർത്തയാകുകയും ചെയ്തിരുന്നു. ശ്രീകൂട്ടിയെ ആദ്യം വരവേറ്റ ഡോ: ഈശ്വർ വിരമിച്ചു എങ്കിലും ആനകുട്ടിയുടെ പിറന്നാളിന് എത്തിയിരുന്നു. നെയ്യാർ ലയൺ സഫാരി പാർക്കിൽ ആ സമയം എത്തിച്ചേരുന്ന വൈഗ എന്ന കടുവയെ കാണാൻ എത്തിയ വനം പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിംഖയും കാപ്പുകാട് എത്തി ആനപുനരധിവാസകേന്ദ്രത്തിലെ കുഞ്ഞി കുട്ടിയാനയുടെ പിറന്നാൾ ആഘോഷത്തിന് പങ്കാളിയായിരുന്നു.

കപ്പുകാട്ടെ ആകെ ആനകളുടെ എണ്ണം ശ്രീകുട്ടി ഉൾപ്പടെ പതിനെഴായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →