സൈബര്‍ തട്ടിപ്പ്‌: പ്രമുഖ നടിക്ക്‌ ലക്ഷങ്ങള്‍ നഷ്ടമായി

ന്യൂഡല്‍ഹി: സൈബര്‍ തട്ടിപ്പില്‍ കുടുങ്ങി മുന്‍ മാധ്യമ പ്രവര്‍ത്തകയും നടിയുമായ സൊഹൈല ചാര്‍നാലിയയ്‌ക്ക്‌ നാലുലക്ഷം രൂപയോളം നഷ്ടമായി .വിവിധ ഇടപാടുകളിലൂടെയാണ്‌ ഇവര്‍ക്ക്‌ തുക നഷ്ടപ്പെട്ടത്‌. തെക്കുകിഴക്കന്‍ ഡല്‍ഹിയിലാണ്‌ 65 കാരിയായ ഇവര്‍ താമസിക്കുന്നത്‌. ക്രെഡിറ്റ്‌കാര്‍ഡ്‌ സംബന്ധമായ പ്രശ്‌നങ്ങളെ തുടര്‍ന്ന്‌ പതിവായുളള വിവിധ ഇടപാടുകള്‍ നടത്താന്‍ സാധിക്കാതെ വന്നു. ബാങ്കിന്റെ കസ്റ്റമര്‍ കെയര്‍ നമ്പര്‍ ലഭിക്കുന്നതിന്‌ ഇന്റര്‍നെറ്റിയില്‍ പരതിയ നടിയെ ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ എന്ന വ്യാജേന സമീപിച്ച്‌ തട്ടിപ്പിന്‌ ഇരയാക്കുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ബാങ്കിന്റെ കസ്‌റ്റമര്‍ കെയര്‍ നമ്പരായി കൊടുത്തിരിക്കുന്ന നമ്പരിലേക്ക്‌ വിളിച്ചപ്പോള്‍ ബാങ്ക്‌ എക്‌സിക്യൂട്ടീവ്‌ എന്ന്‌ സ്വയം പരിചയപ്പെടുത്തിയ ആളാണ്‌ ഫോണ്‍ എടുത്തത്‌. സംസാരത്തിനിടെ ഫോണ്‍ കട്ടായി. തുടര്‍ന്ന്‌ അജ്ഞാത നമ്പരില്‍ നിന്ന്‌ ബാങ്ക്‌ ജീവനക്കാരാനാണെന്ന്‌ പറഞ്ഞ്‌ ഒരാള്‍ വിളിച്ചു. സഹായിക്കുന്നതിന്റെ ഭാഗമായി ഇ-മെയില്‍ പാസ്‌വേര്‍ഡ്‌ മാറ്റാന്‍ ആവശ്യപ്പെട്ടു. പാസ്വേഡ്‌ നല്‍കിയ ശേഷം തന്റെ അക്കൗണ്ടില്‍ നിന്ന്‌ തുക ഡെബിറ്റാവാന്‍ തുടങ്ങിയെന്നാണ്‌ പരാതിയില്‍ പറയുന്നത്‌.

3.8 ലക്ഷം രൂപയാണ്‌ ഇവര്‍ക്ക്‌ നഷ്ടമായത്‌. ഉടനെ ഫോണില്‍ വിളിച്ച് ബാങ്ക്‌ അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്‌തു. ഇതിനുപിന്നാലെ തട്ടിപ്പുകാരന്‍ വീണ്ടും വിളിച്ച്‌ കബളിപ്പിക്കാന്‍ ശ്രമിച്ചു. അക്കൗണ്ട്‌ തുറക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ്‌ വീണ്ടും വിളിച്ചത്‌. അക്കൗണ്ട്‌ അണ്‍ബ്ലോക്ക്‌ ചെയ്‌താലുടന്‍ പണം റീഫണ്ട്‌ ചെയ്യാമെന്നാണ്‌ ഇയാള്‍ പറഞ്ഞത്‌. ഇതില്‍ സംശയം തോന്നിയ നടി പോലീസിനേയും ബാങ്കിനേയും അറിയിക്കുകയയായിരുന്നു. മുമ്പ്‌ നടി ശബാന ആസ്‌മിക്കും ഇതുപോലെ സൈബര്‍ തട്ടിപ്പിനിരയായി പണം നഷ്ടമായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →