ക്വട്ടേഷനില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ അധ്വാനിച്ച് ജീവിക്കാന്‍ നോക്കണമെന്ന് എം വി ജയരാജൻ

കണ്ണൂർ: സ്വര്‍ണക്കടത്ത്, വ്യക്തി പൂജ വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മടിയില്‍ കനമില്ലാത്തത് കൊണ്ട് പാര്‍ട്ടിയ്ക്ക് ഭയമില്ലെന്ന് വ്യക്തമാക്കിയ എം വി ജയരാജന്‍ ക്വട്ടേഷനില്‍ ഏര്‍പ്പെടുന്ന ചെറുപ്പക്കാര്‍ അധ്വാനിച്ച് ജീവിക്കാന്‍ നോക്കണമെന്നും അവശ്യപ്പെട്ടു. തെറ്റായ വഴിയിലൂടെ പണമുണ്ടാക്കുക എന്ന ചിന്താഗതി ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 28/06/21 തിങ്കളാഴ്ച കണ്ണൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കും എം വി ജയരാജന്‍ മറുപടി പറഞ്ഞു. സഹകരണ ബാങ്കുകള്‍ സാധാരണക്കാരുടെ അഭയ കേന്ദ്രമാണ് അതിനെ തകര്‍ക്കാന്‍ ശ്രമിക്കരുത്. ജീവനക്കാരന്‍ തെറ്റ് ചെയ്‌തെങ്കില്‍ ബാങ്ക് കുറ്റക്കാരല്ല. സഹകരണ ബാങ്കുകളെ സംശയത്തിന്റെ നിഴലില്‍ കൊണ്ടുവരരുത്. കള്ളപ്പണക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷനുള്‍പ്പെടെ പ്രതിസ്ഥാനത്തുണ്ട് എന്നാല്‍ സികെ പത്മനാഭന്‍ പ്രതിയാണ് എന്ന് പറയുന്നത് ശരിയല്ലല്ലോ എന്നും എംവി ജയരാജന്‍ പറയുന്നു.

‘കള്ള സ്വര്‍ണമോ കള്ളപ്പണമോ എന്ത് തന്നെ ആയാലും പരിശോധിക്കേണ്ടത് പൊലീസാണ് എന്നാണ് സിപിഎമ്മിന്റെ നിലപാട്. അര്‍ജ്ജുന്‍ ആയങ്കി മുന്‍പ് പാര്‍ട്ടി അംഗമായിരുന്നു. ഇപ്പോഴല്ല. ഇവരുടെ പങ്ക് പുറത്ത് വന്നതില്‍ പറയാനുള്ളത് നേരത്തെ തന്നെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സമാനമായ മുന്‍പ് ഉയര്‍ന്ന ആരോപണങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ ഇതുവരെ നടപടി എടുത്തില്ല. സിപിഐഎം മാത്രമാണ് ഇടപെടല്‍ നടത്തിയത്. കസ്റ്റംസ് നടപടിയില്‍ ഭയമില്ല. മടിയില്‍ കനമില്ലാത്തത് കൊണ്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇങ്ങനെ നില്‍ക്കാന്‍ കഴിയുന്നത് ‘
ജയരാജൻ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →