ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരു കുടുംബത്തിലെ മൂന്നുപേർ വെടിയേറ്റ് മരിച്ചനിലയിൽ. ഗുരുതരമായി പരിക്കേറ്റ 60 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
27/06/21 ഞായറാഴ്ച രാത്രി ലോനി പ്രദേശത്തെ വീട്ടിൽ അക്രമികൾ നുഴഞ്ഞുകയറി വെടിയുതിർക്കുകയായിരുന്നു. വസ്ത്ര വ്യാപാരിയായ റിയാസുദ്ദീന്റെ വീടും കടയും തകർത്തശേഷം അദ്ദേഹത്തെയും രണ്ടു മക്കളായ അജ്ജുവിനെയും ഇമ്രാനെയും അക്രമി വെടി വച്ച് കൊലപ്പെടുത്തി. റിയാസുദ്ദീന്റെ ഭാര്യയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
‘മരിച്ച മൂന്നുപേരുടെയും ശരീരത്തിൽ വെടിയേറ്റതിന്റെ പാടുകളുണ്ടായിരുന്നു. പരിക്കേറ്റ സ്ത്രീ ചികിത്സയിലാണ്. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് പൊലീസ്പറഞ്ഞു. അന്വേഷണസംഘം വീടും കടയും സന്ദർശിച്ച് തെളിവെടുത്തു. ഫോൺ നമ്പർ കേന്ദ്രീകരിച്ച് അന്വേഷണം നടത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

