പാലക്കാട് • പാലും തൈരും നെയ്യും മാത്രമല്ല മിൽമ ഇനി ചാണകവും നൽകും. മട്ടുപ്പാവിലെ കൃഷിയിടം മുതൽ വലിയ തോട്ടങ്ങളിൽ വരെ ഉപയോഗിക്കാവുന്ന രീതിയിൽ ചാണകപ്പൊടി ബ്രാൻഡ് ചെയ്ത വിൽക്കുന്നതു മിൽമയുടെ അനുബന്ധ സ്ഥാപനമായ മലബാർ റൂറൽ ഡവലപമെന്റ് ഫൗണ്ടെഷനാണ് (എം ആർ ഡി എഫ് ).
ചെറുകിട ക്ഷീരകർഷകൻ മുതൽ വലിയ ഡയറി ഫാമുകൾ വരെ ഉള്ളവർക്ക് ചാണക സംരക്ഷണം വലിയ വെല്ലുവിളി ആണ്.പലപ്പോഴും അവർ പ്രതീക്ഷിക്കുന്ന വില ലഭിക്കാറുമില്ല.
വീട്ടു കൃഷി, നഴ്‌സറി, പൂന്തോട്ടങ്ങൾ എന്നിവയ്ക്കു ഗുണമേന്മയുള്ള ചാണകം വിപ ണിയിൽ കിട്ടാനില്ല. ഈ സാഹചര്യത്തിലാണ് ക്ഷീരസംഘങ്ങളോട് അനുബന്ധിച്ചു കർഷക കൂട്ടായ്മകൾ രൂപീകരിച്ച് ചാണകം പൊടിയാക്കി വിപണിയിലെത്തിക്കുന്നത്.
1,2,5,10 കിലോഗ്രാം പാക്കറ്റിന് യഥാക്രമം 25, 27, 70, 110 രൂപയാണു വില. വൻകിട കർഷകർക്ക് അവർ ആവശ്യപ്പെടുന്ന രീതിയിൽ എത്തിക്കും.
കൃഷിവകുപ്പ്, പ്ലാന്റേഷൻ, കോർപറേഷൻ, സർക്കാരിന്റെ ഫാമുകൾ എന്നിവയ്ക്കായി വലിയ തോതിൽ ചാണകം നൽ കാനുള്ള അനുമതിക്കായി മിൽമ സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പൈസസ് റിസർച്ചിനു വേണ്ടി വലിയ അളവിൽ ചാണകം എം ആർഡിഎഫ് നൽകുന്നുണ്ട്.