കൊല്ലം: ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ദിനംപ്രതി വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പോവുന്നതെന്നും ചില സാഹചര്യങ്ങളില്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടി വരുമെന്നും ജോസഫൈന്‍ പറഞ്ഞു. കൊല്ലത്ത് മരിച്ച വിസ്മയയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസഫൈന്‍.
‘ഞങ്ങളും പച്ചയായ മനുഷ്യരാണ്. ഓരോ ദിവസവും കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയരായാണ് മുന്നോട്ട് പോവുന്നത്. കാരണം അത്രയും സ്ത്രീകളാണ് ഓരോ ദിവസും വിളിക്കുന്നത്. അപ്പോള്‍ ചില സ്ത്രീകളോട് അങ്ങോട്ട് കാര്യങ്ങള്‍ പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറാവില്ല. ഒരു സ്ത്രീ അസഹ്യമായ അനുഭവം ഉണ്ടായാല്‍ അവിടെയൊക്കെ പെട്ടന്ന് ഓടിയെത്താന്‍ വനിതാ കമ്മീഷന് കഴിയില്ല. അതിനാല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ പറയും. സാധാരണക്കാരാണെങ്കിലും യഥാവിധി അല്ല കാര്യങ്ങള്‍ മനസ്സിലാക്കുന്നതും പ്രതികരിക്കുന്നതും. അപ്പോള്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടി വരും. ബോള്‍ഡായൊക്കെ സംസാരിക്കേണ്ട സാഹചര്യം വരും,:’ എംസി ജോസഫൈന്‍ പറഞ്ഞു.
ഒരു വാർത്താ ചാനൽ സംഘടിപ്പിച്ച പ്രത്യേക പരിപാടിക്കിടെയായിരുന്നു എംസി ജോസഫൈന്റെ മോശം പെരുമാറ്റം. എറണാകുളം സ്വദേശി ലെബിനയോടാണ് ജോസഫൈന്‍ ഇത്തരത്തില്‍ സംസാരിച്ചത്. തനിക്ക് ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും നേരിടേണ്ടി വന്ന ക്രൂരതകളെകുറിച്ച് തുറന്നുപറഞ്ഞ ലെബിനയോട് എന്തുകൊണ്ട് പൊലീസില്‍ അറിയിച്ചില്ലായെന്ന ചോദ്യത്തിന് താന്‍ ആരോടും പറഞ്ഞില്ലായെന്നായിരുന്നു മറുപടി. പെട്ടെന്ന് ക്ഷുഭിതയായി എങ്കില്‍ അനുഭവിച്ചോളൂ എന്നായിരുന്നു എംസി ജോസഫൈന്റെ പ്രതികരണം. കൊടുത്ത സ്ത്രീധനം തിരിച്ചുകിട്ടാനും നഷ്ടപരിഹാരം കിട്ടാനും കുടുംബ കോടതി വഴി നിയമപരമായി മൂവ് ചെയ്യുക. വേണമെങ്കില്‍ വനിതാ കമ്മീഷന് ഒരു പരാതിയും അയച്ചോ. പക്ഷെ അയാള്‍ വിദേശത്താണല്ലോ. പറഞ്ഞത് മനസിലായോ.’ എന്നും എംസി ജോസഫൈന്‍ പ്രതികരിച്ചു.

