സുരേന്ദ്രനെതിരെ യു.എ.പി.എ ചുമത്താത്തത് പൊളിറ്റിക്കല്‍ കോംപ്രമൈസിന്‍റെ ഭാഗമെന്ന് പി.കെ ഫിറോസ്

ബി.ജെ.പി കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് കെ സുരേന്ദ്രനെതിരെ കേരള പൊലീസ് നിയമനടപടി സ്വീകരിക്കാത്തതില്‍ രൂക്ഷവിമര്‍ശനവുമായി യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസ്. ഒരു നോട്ടീസ് കൈവശം വെച്ചതിന്‍റെ പേരില്‍ അലനെയും താഹയെയും യു.എ.പി ചുമത്തി ജയിലിലടച്ച കേരള പൊലീസ് രാജ്യദ്രോഹക്കുറ്റം ചെയ്ത കെ സുരേന്ദ്രനെതിരെ മൃദുസമീപനം സ്വീകരിക്കുന്നതായി ഫിറോസ് ആരോപിച്ചു. സുരേന്ദ്രനെ കസ്റ്റഡിയിലെടുക്കാനോ യു.എ.പി.എ ചുമത്താനോ എന്തിന് ചോദ്യം ചെയ്യാന്‍ പോലും തയ്യാറാകാത്തത് പൊളിറ്റിക്കല്‍ കോംപ്രമൈസിന്‍റെ ഭാഗമാണെന്നും ഫിറോസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.


കേരളത്തിലെ ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് വേണ്ടി തുറന്നുകൊടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.
ബാക്കിയെല്ലാം നിര്‍ബാധം തുറന്നുകൊടുക്കുമ്ബോള്‍ ആരാധനാലയങ്ങള്‍ സര്‍ക്കാരിന്‍റെ പരിഗണനയിലേ വരുന്നില്ലെന്നും ഫിറോസ് ചൂണ്ടിക്കാട്ടി. ഇത് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മനോഭാവത്തിന്‍റെ പ്രശ്നമാണോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ അവരെ കുറ്റപ്പെടുത്താന്‍ ആകില്ല, കാരണം അവരുടെ പരിഗണനയില്‍ ഏറ്റവും ഒടുവില്‍ പോലും വരാത്ത ഒന്നാണ് ആരാധനാലയങ്ങള്‍. അതുകൊണ്ടാണ് ബീവറേജസും ബാറുകളും യഥേഷ്ടം തുറന്നുകൊടുക്കുകയും ഒരു പ്രോട്ടോക്കോളും പാലിക്കാതെ ആളുകള്‍ തടിച്ചുകൂടുകയും ചെയ്തിട്ടും എല്ലാ പ്രോട്ടോക്കോളും സാമൂഹ്യ അകലവും പാലിച്ച്‌ നിര്‍വഹിച്ചുകൊണ്ടിരുന്ന ആരാധനകളെ മുടക്കുന്ന സമീപനം സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായത്.


അതേസമയം തെരഞ്ഞെടുപ്പ് തോല്‍വി സംബന്ധിച്ച യൂത്ത് ലീഗ് നിര്‍ദേശങ്ങള്‍ ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ അറിയിക്കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ മുനവ്വറലി തങ്ങള്‍ പറഞ്ഞു. പുതിയ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ജൂലൈയില്‍ നിലവില്‍ വരുമെന്നും ജൂലൈ 31 ന് സംസ്ഥാന കൗണ്‍സില്‍ പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി ക്ലാസുകള്‍ നല്‍കുമെന്നും മുനവ്വറലി തങ്ങള്‍ അറിയിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →