അർജുൻ ആയങ്കി ഉപയോഗിച്ച കാർ അഴീക്കോട്ടെ പൂട്ടിയ കപ്പൽ പൊളി ശാലയിൽ ഒളിപ്പിച്ച നിലയിൽ, പ്രതികളെ തള്ളി സിപിഎം

കണ്ണൂർ: സ്വർണക്കടത്ത് ക്വട്ടേഷൻ തലവൻ അർജുൻ ആയങ്കിയുടെ കാർ കണ്ണൂരിൽ ഒളിപ്പിച്ച നിലയിൽ. അഴീക്കോട് പൂട്ടിയ കപ്പൽ പൊളി ശാലയിലാണ് കാറുള്ളത്. സ്വർണ്ണക്കടത്ത് അപകട സമയത്ത് ഈ കാർ കരിപ്പൂരിൽ ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. ഒളിവിലുള്ള അർജുന്റെ വീട്ടിൽ 23/06/21 ബുധനാഴ്ച കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. അപകടം നടക്കുമ്പോൾ ക്വട്ടേഷൻ സംഘം സഞ്ചരിച്ചിരുന്ന കാറാണിത്.

അതേസമയം ; സ്വർണ്ണക്കടത്ത് ക്വട്ടേഷൻ ബന്ധം വ്യക്തമായ സാഹചര്യത്തിൽ അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവരെ തള്ളാൻ സിപിഎം തീരുമാനിച്ചു. പാർട്ടിയെ മറയാക്കി അർജുൻ ക്വട്ടേഷൻ നടത്തുന്നുവെന്നാണ് ആക്ഷേപം. ഇവർക്കെതിരെ പ്രാദേശികമായി പ്രചാരണം നടത്താൻ സിപിഎം തീരുമാനിച്ചു. ശുഹൈബ് വധക്കേസ് പ്രതിയാണ് ആകാശ് തില്ലങ്കേരി.

സിപിഎം രാഷ്ട്രീയ പ്രചാരണത്തിന് വേണ്ടിയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഉപയോഗിക്കുന്നതെന്ന് കണ്ണൂർ ജില്ലാ സെക്രട്ടറിയായ എംവി ജയരാജൻ പറഞ്ഞു. ആ രാഷ്ട്രീയ പ്രചാരണ വേല നടത്താൻ ഒരു ക്വട്ടേഷൻ സംഘത്തെയും ഏൽപ്പിച്ചിട്ടില്ല. ക്വട്ടേഷൻ സംഘത്തിലുള്ള ഒരാളെയും പാർട്ടി സൈബർ പ്രവർത്തനം ഏൽപ്പിച്ചിട്ടില്ല. ക്വട്ടേഷൻ സംഘത്തിൽ പെട്ട ഒരൊറ്റയാൾക്കും സിപിഎമ്മിന്റെ സംരക്ഷണം ഉണ്ടാവില്ല. ക്വട്ടേഷൻ സംഘത്തിൽ പെട്ട ആരെങ്കിലും ഉണ്ടെങ്കിൽ അവരെ സിപിഎം തള്ളിപ്പറയുന്നു. നവമാധ്യമ മേഖലയിൽ അവരെ ഒരു ചുമതലയും ഏൽപ്പിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
അഭിപ്രായം എഴുതാം