സെന്‍ട്രല്‍ ബാങ്കും ഐ.ഒ.ബിയും സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: പൊതുമേഖലാ ബാങ്കുകളായ സെന്‍ട്രല്‍ ബാങ്കും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും(ഐ.ഒ.ബി) സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ദ്രുതഗതിയിലെന്നു റിപ്പോര്‍ട്ട്. ഇരു ബാങ്കുകളുടേയും 51 ശതമാനം ഓഹരികള്‍ വിറ്റഴിക്കാനാണു നീക്കം. റിപ്പോര്‍ട്ട് പുറത്തുവന്നതോടെ ഇരു ബാങ്കുകളുടേയുഗ ഓഹരികള്‍ കുതിച്ചു. എന്നാല്‍ സാമ്പത്തികഞെരുക്കം നേരിടുന്ന ഇരു ബാങ്കുകളും ആര്‍.ബി.ഐയുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ബാങ്കുകളുടെ സ്വകാര്യവല്‍ക്കരണത്തെ ബാധിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

സ്വകാര്യവല്‍ക്കരണത്തിനു മുമ്പ് ഇരു ബാങ്കുകളുടേയുഗ മൂലധനം ഉയര്‍ത്തുന്നതിനു പ്രത്യേക പാക്കേജ് സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നും അഭ്യൂഹമുണ്ട്. സര്‍ക്കാരിന്റെ ഓഹരി വിറ്റഴിക്കല്‍ പദ്ധതിയുടെ ഭാഗമായാണ് നടപടി. രണ്ടു പൊതുമേഖലാ ബാങ്കുകളുടെ ഓഹരികള്‍ വിറ്റഴിക്കാന്‍ സര്‍ക്കാരിന്റെ ബുദ്ധി സിരാകേന്ദ്രമായ നിതി ആയോഗും നിര്‍ദേശിക്കുന്നുണ്ട്. ബാങ്ക് ഓഫ് ഇന്ത്യയും ഈ പട്ടികയിലുണ്ടെന്നാണു വിലയിരുത്തല്‍. എല്‍.ഐ.സിയുടെ ഐ.പി.ഒയും ഈ വര്‍ഷം തന്നെയുണ്ടാകും. കൂടാതെ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍വല്‍ക്കരിക്കുമെന്നു ബജറ്റില്‍ ധനമന്ത്രി വ്യക്തമാക്കിയിരുന്നു. നിര്‍ദേശങ്ങള്‍ പരിഗണനയിലാണെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് പബ്ലിക് അസറ്റ് മാനേജ്മെന്റ്(ദിപം) വ്യക്തമാക്കി.

ആര്‍.ബി.ഐയുടെ നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താകും തുടര്‍നടപടികള്‍. ഐ.ഡി.ബി.ഐ. ബാങ്കിലെ സര്‍ക്കാര്‍ ഓഹരികള്‍ വില്‍ക്കാന്‍ കേന്ദ്രമന്ത്രി സഭ അടുത്തിടെ അനുമതി നല്‍കിയിരുന്നു. നിലവില്‍ ഈ രണ്ടു ബാങ്കുകളുടേയും കൂടി വിപണി മൂലധനം 44,000 കോടി വരും. ഇതില്‍ 31,641 കോടി ഐ.ഒ.ബിയുടെയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →