കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള അടച്ചുപൂട്ടലും അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്കാരങ്ങളുടെ പേരിലുള്ള നിയന്ത്രണങ്ങളും മൂലം തൊഴിലും വരുമാനവും നഷ്ടമായി ലക്ഷദ്വീപ് ജനത പട്ടിണിയിലേക്ക്. കോവിഡ് അടച്ചുപൂട്ടല്‍ രണ്ടുമാസം പിന്നിടുമ്പോള്‍ അഡ്മിനിസ്ട്രേഷനില്‍ നിന്നു യാതൊരു സഹായവും ദ്വീപ് ജനങ്ങള്‍ക്ക് നാളിതുവരെ ലഭിച്ചിട്ടില്ല.
പ്രധാന ദ്വീപുകൾപോലും അടച്ചിടലിൽ ശ്വാസം മുട്ടുകയാണ്. ഇളവുകൾ ഉള്ളിടത്ത് മറ്റു നിയന്ത്രണങ്ങളുടെ പേരില്‍ സാധാരണക്കാര്‍ക്ക് പുറത്തിറങ്ങാനാകുന്നില്ല. കാലവര്‍ഷം ആരംഭിച്ചതോടെ മത്സ്യത്തൊഴിലാളികള്‍ക്കും ജോലിയില്ല. ഇതിനെല്ലാം പുറമെ, അഡ്മിനിസ്ട്രേറ്ററുടെ നിര്‍ദ്ദേശ പ്രകാരം വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് പിരിച്ചുവിടപ്പെട്ട ആയിരത്തിലേറെ ജീവനക്കാരും ദുരിതത്തിലാണ്.

