തിരുവനന്തപുരം: തലമുറമാറ്റത്തിൽ കോൺഗ്രസിനകത്തെ പരാതികളും പരിഭവങ്ങളും തുടരുന്നു. വിശ്വസിക്കുന്നവര്‍. പ്രതിസന്ധിഘട്ടത്തില്‍ കൂടെനിന്നില്ലെന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തില്‍ പ്രതികരണമറിയിച്ച് നിലവിലെ പ്രതിപക്ഷനേതാവ് വിഡി സതീശന്‍ 17/06/21 വ്യാഴാഴ്ച രംഗത്തു വന്നു. വിശ്വസിക്കുന്നവര്‍ എല്ലാ പ്രതിസന്ധി ഘട്ടത്തിലും കൂടെയുണ്ടാകണമെന്നില്ലെന്നും ഇത് സാധാരണ കാര്യമാണെന്നും വിഡി സതീശന്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ രമേശ് ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.
താന്‍ കണ്ണടച്ച് വിശ്വസിച്ചവരും തന്നോടൊപ്പം തലേദിവസം വരെ നിന്നവരും ഒരു സുപ്രഭാതത്തില്‍ തന്നെ തള്ളിപറഞ്ഞത് വിശ്വസിക്കാനായില്ലെന്ന് രമേശ് ചെന്നിത്തല 16/06/21 ബുധനാഴ്ച പറഞ്ഞിരുന്നു. ഹൈക്കമാന്‍ഡ് അഭിപ്രായം ചോദിക്കുമ്പോള്‍ ഏതൊരാള്‍ക്കും സ്വന്തം അഭിപ്രായം പറയാം. എന്നാല്‍ എന്നോടൊപ്പമാണെന്ന് തലേന്ന് രാത്രി വരെ പറഞ്ഞ എംഎല്‍എമാര്‍ പിറ്റേന്ന് നേരം വെളുത്തപ്പോള്‍ എന്നെ തള്ളിപ്പറഞ്ഞു. അതെന്നെ ഞെട്ടിച്ചു. ഞാന്‍ കൈപിടിച്ച് നടത്തിയവര്‍ അക്കൂട്ടത്തിലുണ്ട്. ഞാന്‍ കണ്ണടച്ച് വിശ്വസിച്ചവരുണ്ട്. ഒരു സുപ്രഭാതത്തില്‍ അവരെന്നെ തള്ളിപ്പറഞ്ഞപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല,’ രമേശ് ചെന്നിത്തല പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തോടായിരുന്നു പ്രതികരണം.
എന്നോടൊപ്പമാണെന്ന് വിശ്വസിക്കുകയും ഹൈക്കമാന്റിനോട് മറ്റൊരു പേര് പറയുകയും ചെയ്യുന്നത് വിശ്വാസ വഞ്ചനയാണെന്നും രമേശ് ചെന്നിത്തല സൂചിപ്പിച്ചിരുന്നു.
കെപിസിസി പ്രസിഡന്റിന്റെ സ്ഥാനമേല്‍ക്കല്‍ ചടങ്ങ് കുറച്ചുകൂടി ശ്രദ്ധിച്ച് നടത്തേണ്ടതായിരുന്നുവെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സതീശന്‍ പറഞ്ഞു. എന്നിരിക്കിലും ഏകപക്ഷീയമായി കേസെടുക്കുന്നതിന് താന്‍ എതിരാണെന്നും പ്രതിപക്ഷനേതാവ് സൂചിപ്പിച്ചു. ചടങ്ങിലെ ആള്‍ക്കൂട്ടം നിയന്ത്രിക്കാന്‍ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

