ന്യൂഡല്‍ഹി: ബസ്മതി അരിയുടെ ഉടമസ്ഥാവകാശം പങ്കിടാന്‍ ഇന്ത്യയും പാകിസ്ഥാനും.ഇന്ത്യയിലും പാകിസ്ഥാനിലും ബസ്മതി അരി കൃഷി ചെയ്യുന്നതിനാല്‍ തന്നെ ഇതിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള ഇരു രാജ്യങ്ങളുടെയും ഇടയിലെ തര്‍ക്കം നിലനില്‍ക്കുകയായിരുന്നു.
ബസ്മതി അരിയുടെ സമ്പൂര്‍ണ ഉടമസ്ഥതക്കും ട്രേഡ്മാര്‍ക്കിനും വേണ്ടി ഇന്ത്യ യൂറോപ്യന്‍ യൂണിയനെ സമീപിച്ചതാണ് ഇതിന് കാരണം. ഇന്ത്യയുടെ ആവശ്യത്തെ എതിര്‍ത്ത് പാകിസ്ഥാനും പരാതി നല്‍കി. യൂറോപ്യന്‍ യൂണിയന്റെ അംഗീകാരപത്രം ലഭിച്ചാല്‍ പാകിസ്ഥാന്റെ പ്രധാന വിപണികളിലൊന്നായ യൂറോപ്പില്‍ ഇന്ത്യന്‍ ബസ്മതി അരിക്ക് സ്വാധീനം മെച്ചപ്പെടുത്താന്‍ കഴിയും. ലോകത്ത് ഏറ്റവും കൂടുതല്‍ അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഇതിലൂടെ 6.8 ബില്യണ്‍ ഡോളര്‍ വരുമാനമാണ് ഇന്ത്യയ്ക്ക് പ്രതിവര്‍ഷം കിട്ടുന്നത്. 2.2 ബില്യണ്‍ ഡോളറാണ് പാക്കിസ്ഥാന്റെ അരി കയറ്റുമതിയിലൂടെയുള്ള പ്രതിശീര്‍ഷ വരുമാനം. അരി കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളില്‍ നാലാം സ്ഥാനത്താണ് പാകിസ്ഥാന്‍. ബസ്മതി അരി കയറ്റുമതി ചെയ്യുന്ന രണ്ടേ രണ്ട് രാജ്യങ്ങളേ ലോകത്തുള്ളൂ, അത് ഇന്ത്യയും പാക്കിസ്ഥാനുമാണ്.
കറാച്ചി മുതല്‍ കൊല്‍ക്കത്ത വരെ പരന്നുകിടക്കുന്ന ഭൂഭാഗത്താണ് കൂടുതലായും ബസ്മതി അരി ഉല്‍പ്പാദിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെയാണ് പാക്കിസ്ഥാന്‍ യൂറോപ്യന്‍ യൂണിയനിലേക്ക് ബസ്മതി അരിയുടെ കയറ്റുമതി വര്‍ധിപ്പിച്ചത്. യൂറോപ്യന്‍ യൂണിയന്റെ പെസ്റ്റിസൈഡ് നിബന്ധനകള്‍ ഇന്ത്യക്ക് തിരിച്ചടിയായപ്പോഴാണ് പാകിസ്ഥാന്‍ നേട്ടമുണ്ടാക്കിയത്. യൂറോപ്പിലെ മൂന്നില്‍ രണ്ട് ഭാഗത്തും ഇപ്പോള്‍ പാകിസ്ഥാനാണ് ബസ്മതി അരി വിപണിയില്‍ സ്വാധീനം. മൂന്ന് ലക്ഷം ടണ്‍ ബസ്മതി അരിയാണ് പാകിസ്ഥാന്‍ വന്‍കരയിലേക്ക് കയറ്റി അയക്കുന്നത്.എന്നാല്‍ പ്രൊട്ടക്റ്റഡ് ജിയോഗ്രാഫിക് ഇന്റിക്കേഷനിലൂടെ ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി അവകാശം നേടാനായിരുന്നു ഇന്ത്യയുടെ ശ്രമം.

