ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ അടിമുടി പരിഷ്കാരവുമായി കേന്ദ്ര സർക്കാർ. രാജ്യത്തെ കൊവിഡ് വാക്സിനേഷൻ നയം പരിഷ്കരിച്ചു. ഇന്ത്യയിലെ കൊവിഡ് വാക്സിനേഷൻ പ്രോഗ്രാമിന്റെ വേഗത, സംഭരണം, വിതരണം, ധനവിനിയോഗം എന്നിവ സംബന്ധിച്ച് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് പല സംസ്ഥാനങ്ങളും അറിയിച്ചതിനെ തുടർന്നാണ് 08/06/21 ചൊവ്വാഴ്ചത്തെ പ്രഖ്യാപനം. ജനസംഖ്യ, രോഗവ്യാപ്തി, പ്രതിരോധ കുത്തിവയ്പ്പുകളുടെ പുരോഗതി തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി സംസ്ഥാനങ്ങൾക്ക് വാക്സിൻ നൽകും.
- വാക്സിൻ നിർമ്മാതാക്കൾ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 75% കേന്ദ്രസർക്കാർ വാങ്ങും. ദേശീയ വാക്സിനേഷൻ പ്രോഗ്രാം ആരംഭിച്ചതുമുതൽ വാങ്ങിയ വാക്സിനുകൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കും സൗജന്യമായി നൽകുന്നത് തുടരും.
2. ഗവൺമെന്റ് വാക്സിനേഷൻ സെന്ററുകൾ മുഖേന ഈ ഡോസുകൾ എല്ലാ പൗരന്മാർക്കും സൗജന്യമായി നൽകും.
3. സ്വകാര്യ ആശുപത്രികൾക്ക് നിർമ്മാതാക്കളിൽ നിന്ന് നേരിട്ട് വാക്സിൻ വാങ്ങാം
4. സംസ്ഥാനങ്ങൾക്ക് സജന്യമായി നൽകുന്ന വാക്സിൻ ഡോസുകളെ സംബന്ധിച്ച മുൻഗണന ക്രമം തുടരും.
5. ആരോഗ്യ പ്രവർത്തകർ, മുന്നണി പോരാളികൾ, 45 വയസ്സിനു മുകളിലുള്ള പൗരന്മാർ, രണ്ടാമത്തെ ഡോസ് എടുക്കേണ്ട പൗരന്മാർ, 18 വയസും അതിൽ കൂടുതലുമുള്ള പൗരന്മാർ എന്നിങ്ങനെ മുൻഗണന ക്രമം തുടരും.
6. 18 വയസ്സിന് മുകളിലുള്ളവർക്ക് സംസ്ഥാനങ്ങൾ മുൻഗണനാ ക്രമം നിശ്ചയിക്കണം.
7. ആകെ ഉത്പാദിപ്പിക്കുന്ന വാക്സിനുകളുടെ 25 ശതമാനം സ്വകാര്യ ആശുപത്രികൾക്ക് നൽകാം.
8. വാക്സിന്റെ വില നിർമാതാക്കൾ നിശ്ചയിക്കും.
9. ആശുപത്രികൾ തുക നൽകേണ്ടത് നാഷണൽ ഹെൽത് അതോറിറ്റിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം വഴി.
10. സർവീസ് ചാർജായി 150 രൂപ വരെയും ഈടാക്കാം.
11. സ്വകാര്യ ആശുപത്രികളെ സംസ്ഥാന സർക്കാർ നിരീക്ഷിക്കണം.
12. സ്വകാര്യ ആശുപത്രികളിലെ വാക്സിൻ വിതരണത്തിലും തുല്യത ഉറപ്പാക്കണം.
എല്ലാ പ്രദേശങ്ങളിലും ഉള്ള സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യത ഉറപ്പാക്കുന്നതിനും ഏതെങ്കിലും സ്വാകാര്യ ആശുപത്രി വാക്സിൻ അധികമായി വാങ്ങിച്ചു കൂട്ടുന്നത് ഒഴിവാക്കുന്നതിനുമാണിത്.

