തിരുവനന്തപുരം: ശബരിമല വിഷത്തില്‍ മാപ്പ് പറഞ്ഞിട്ടില്ലെന്നും ഖേദപ്രകടനമാണ് നടത്തിയതെന്നും മുന്‍ ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്. ‘മാപ്പ് പറഞ്ഞില്ല, ഖേദപ്രകടനമാണ് നടത്തിയത്’ ശബരിമല വിഷയത്തില്‍ കടകംപള്ളി സുരേന്ദ്രന് 31/05/21 തിങ്കളാഴ്ച നിയമസഭയില്‍ പറഞ്ഞു.
ശബരിമല പ്രശ്നത്തില്‍ മാപ്പുപറഞ്ഞെന്ന വ്യാഖ്യാനം ശരിയല്ലെന്നാണ് നന്ദിപ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്ത് കടകംപള്ളി വിശദീകരിച്ചത്. അന്ന് പറഞ്ഞത് മാപ്പായിരുന്നില്ല. അക്രമസംഭവങ്ങള്‍ ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തത്. മാപ്പ് പറഞ്ഞില്ല സംഘര്‍ഷങ്ങളില്‍ വിഷമമുണ്ടെന്നാണ് പറഞ്ഞത്.
മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ശേഷം തിരുത്താതിരുന്ന നടപടിയെയും കടകംപള്ളി ന്യായീകരിച്ചു. പ്രസ്താവന തിരുത്തിയിരുന്നെങ്കില്‍ അത് പിന്നെ മന്ത്രി മാപ്പ് പറഞ്ഞില്ലെന്ന എതിര് പ്രചാരണത്തിന് വഴി വരുത്തും. ആ കെണിയില്‍ വീഴാന്‍ കിട്ടില്ലെന്നും കടകംപള്ളി നിയമസഭയില്‍ പറഞ്ഞു. ശബരിമല വിവാദമായത് കടകംപള്ളി നടത്തിയ കുറ്റ സമ്മതത്തിലൂടെയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്‍ശത്തിന് മറുപടി എന്ന നിലയിലാണ് ശബരിമല വിവാദത്തില്‍ കടകംപള്ളിയുടെ വിശദീകരണം.
ശബരിമലയില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ സംഭവങ്ങളില്‍ എല്ലാവര്ക്കും ഖേദമുണ്ടെന്ന് ദേവസ്വം മന്ത്രിയായിരുന്ന കടകംപള്ളി സുരേന്ദ്രന് നിയമസഭ തെരഞ്ഞെടുപ്പ് ഘട്ടത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇത് വിവാദമായിരുന്നു. സിപിഎമ്മിലും ഈ പരാമര്‍ശത്തിൽ ആശയക്കുഴപ്പമുണ്ടായി. കഴക്കൂട്ടത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായി എത്തിയ സമയത്താണ് കടകംപള്ളി ശബരിമല വിഷയത്തില്‍ ഖേദമുണ്ടെന്ന് പറഞ്ഞത്.

