ബാങ്കിംഗ്‌ ഇതര സ്ഥാപനങ്ങള്‍ വായപകള്‍ കുറക്കുന്നതായി റിപ്പോര്‍ട്ടുകള്‍

തിരുവന്തപുരം : പണമെത്തിക്കാനുളള ആര്‍ബിഐ, സര്‍ക്കാര്‍ നടപടികള്‍ക്ക്‌ വെല്ലുവിളിയായി ബാങ്കിംഗ്‌ ഇതര സ്ഥാപനങ്ങങ്ങള്‍ വായ്‌പകള്‍ നല്‍കുന്നത്‌ കുറച്ചെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. ചെറുകിട സ്ഥാപനങ്ങള്‍ വായ്‌പ നല്‍കുന്നില്ലെന്നും ആക്ഷേപമുണ്ട്‌. കോവിഡ്‌ ഒന്നാം തരംഗത്തില്‍ തകര്‍ന്നടിഞ്ഞ ചെറുകിട സ്ഥാപനങ്ങളുടെ മൂലധനം തന്നെ രണ്ടാം തരംഗത്തില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്‌. മാസത്തവണകള്‍ മുടങ്ങിയതും തിരിച്ചടവുകള്‍ക്ക്‌ ആര്‍ബിഐ ഇളവുകള്‍ പ്രഖ്യാപിച്ചതും. സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്‌. ധനകാര്യ സ്ഥാപനങ്ങള്‍ക്ക്‌ പണലഭ്യത ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ക്ക്‌ ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കിലും പലരും ഈ തീരുമാനം അട്ടിമറിച്ചെന്നാണ്‌ ആരോപണം. കോവിഡിന്‌ മുമ്പ്‌ ഇത്തരം സ്ഥാപനങ്ങളുടെ മാസത്തവണ പിരിവില്‍ 2-3 ശതമാനമായിരുന്നു കുറവ്‌ വരാറുണ്ടായിരുന്നത്. എന്നാല്‍ കോവിഡോടെ ഈനിരക്ക്‌ 6-8 ശതമാനമായി.

ബാങ്കിംഗ്‌ ഇതര ധനകാര്യ മേഖലയില്‍ പ്രമുഖരായ ഐഐഎഫ്‌എല്‍ പുതിയ വായ്‌പകള്‍ നിര്‍ത്തിയിരിക്കുകയാണെന്നാണ്‌ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം. അതിനാല്‍ വായ്‌പകള്‍ക്കായി ഇത്തരം സ്ഥാപനങ്ങളെ സമീപിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. കോവിഡ്‌ സൃഷ്ടിച്ച തളര്‍ച്ചയില്‍ നിന്നും കരകയറണമെങ്കില്‍ വിപണികളില്‍ പണലഭ്യത ഉയര്‍ത്തേണ്ടതുണ്ട്‌. കര്‍ഷകരും ചെറുകിട ബിസിനസുകാരും പെട്ടെന്ന്‌ വായ്‌പ ലഭിക്കുന്നതിനും ബാങ്കിന്റെ എഴുത്തുകുത്തുകള്‍ ഒഴിവാക്കുന്നതിനും ബാങ്കിംഗ്‌ ഇതര സ്ഥാപനങ്ങളെയാണ്‌ ആശ്രയിക്കുന്നത്‌. അതിനാല്‍തന്നെ ഈ മേഖലയില്‍ ഉണ്ടാവുന്ന ഞെരുക്കം സര്‍ക്കാരിന്റെയും ആര്‍ബിഐയുടെയും ഇടപെടലുകള്‍ക്ക്‌ വിപരീത ഫലമുണ്ടാക്കുമെന്നാണ്‌ വിലയിരുത്തല്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →