ഓക്സിജൻ പുനചംക്രമണ സംവിധാനം വികസിപ്പിച്ചെടുത്ത് ഇന്ത്യൻ നാവിക സേന

ന്യൂഡൽഹി: രാജ്യം ക്ലിനിക്കൽ ഓക്സിജൻ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ശ്രദ്ധേയമായ കണ്ടെത്തലുമായി ഇന്ത്യൻ നാവികസേന. ഓക്സിജൻ പുനചംക്രമണം എന്ന ശാസ്ത്രീയ’ സംവിധാനമാണ് നാവികസേന വികസിപ്പിച്ചിരിക്കുന്നത്.

കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് കടുത്ത ഓക്സിജൻ പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് നാവിക സേനയുടെ നിർണായകമായ ഉദ്യമം.

നാവിക സേനയിലെ ലഫ്റ്റ്നന്റ് കമാൻഡർ മായങ്ക് ശർമ്മയാണ് ഈ സംവിധാനം വികസിപ്പിച്ചെടുത്തത്.

നിലവിൽ ഉപയോഗിക്കുന്ന ഓക്സിജൻ സിലിണ്ടറുകളുടെ ആയുസ്സ് രണ്ട് മുതൽ നാല് മടങ്ങ് വരെ വർദ്ധിപ്പിക്കാം എന്നതാണ് ഓക്സിജൻ പുനചംക്രമണ സംവിധാനത്തിന്റെ സവിശേഷത. ഒരു രോഗി അകത്തേക്കെടുക്കുന്ന ഓക്സിജനിൽ നേരിയ അളവ് മാത്രമേ ശ്വാസകോശം സ്വീകരിക്കുന്നുള്ളൂ. ബാക്കി ഓക്സിജൻ പുറന്തള്ളപ്പെടുകയാണ് ചെയ്യുന്നത്. കാർബൺ ഡൈ ഓക്സൈഡിനൊപ്പം പുറന്തള്ളപ്പെടുന്ന ഈ പ്രാണവായുവാണ് ഓക്സിജൻ പുനചംക്രമണ സംവിധാനത്തിന്റെ തത്ത്വത്തിനാധാരം.

ഈ സംവിധാനത്തിന്റെ പേറ്റന്റിന് മെയ് 13ന് അപേക്ഷ നൽകിക്കഴിഞ്ഞു. മെയ് 6ന് ഇതിന്റെ ചെറു മാതൃക പ്രധാനമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചിരുന്നു.

ഐ എസ് ഓ അംഗീകൃത നിരീക്ഷകരുടെ സാന്നിദ്ധ്യത്തിൽ ഏപ്രിൽ 22നാണ് ഇതിന്റെ ആദ്യ പരീക്ഷണം നടന്നത്. തുടർന്ന് നീതി ആയോഗിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാൾ ആശുപത്രിയിലെ വിദഗ്ധരുടെ മേൽനോട്ടത്തിൽ വിശദമായ വിശകലനങ്ങൾ നടന്നു. ഇവർ നിർദ്ദേശിച്ച മാറ്റങ്ങൾ കൂടി അംഗീകരിച്ചാണ് സംവിധാനത്തിന് അന്തിമ രൂപം നൽകിയത്.

ഓക്സിജൻ പുനചംക്രമണ സംവിധാനം ഉപയോഗിക്കാൻ ആകെ 10000 രൂപയാണ് ചിലവ് വരുന്നത്. 3000 രൂപ വരെ ഈ സംവിധാനം ഉപയോഗിച്ച് ലാഭിക്കാൻ സാധിക്കും. രാജ്യത്തെ നിലവിലെ ഓക്സിജൻ പ്രതിസന്ധി പരിഹരിക്കുന്നതോടൊപ്പം പർവ്വതാരോഹകർക്കും, അന്തർവാഹിനികളിലും സൈനികർക്കും ഇവ ഉപയോഗിക്കാവുന്നതാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →