തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൽ എൻ.സി.പി മന്ത്രിസ്ഥാനം പങ്കിടും. ആദ്യ രണ്ടരവർഷം എ.കെ. ശശീന്ദ്രനും പിന്നീട് തോമസ് കെ. തോമസും മന്ത്രിമാരാകും. 18/05/21 ചൊവ്വാഴ്ച എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി പ്രഫുൽ പട്ടേലിന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.
എ.കെ ശശീന്ദ്രൻ പക്ഷവും തോമസ് കെ. തോമസ് വിഭാഗവും മന്ത്രിസ്ഥാനത്തിനായി നേരത്തേ തന്നെ രംഗത്തെത്തിയിരുന്നു. സംസ്ഥാന ഭാരവാഹികളിൽ ഭൂരിഭാഗം തങ്ങളോടൊപ്പമാണെന്ന് ഇരുവിഭാഗവും അവകാശപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടൽ ഉണ്ടായത്.
എലത്തൂരിൽനിന്നാണ് എ.കെ. ശശീന്ദ്രൻ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. 2016-ലെ പിണറായി സർക്കാരിൽ അദ്ദേഹം മന്ത്രിയായിരുന്നെങ്കിലും ഫോൺവിളി വിവാദത്തിൽ 2017-ൽ രാജിവെച്ചു. പിന്നീട് കേസിൽ കുറ്റവിമുക്തനായതോടെ മന്ത്രിസഭയിൽ തിരിച്ചെത്തുകയായിരുന്നു. കുട്ടനാട്ടിൽനിന്നുള്ള എം.എൽ.എയാണ് തോമസ് കെ. തോമസ്. അന്തരിച്ച മുൻ എൻ.സി.പി. മന്ത്രി തോമസ് ചാണ്ടിയുടെ സഹോദരനാണ്.

