മാനന്തവാടി: മാനന്തവാടി നഗരസഭയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നു. ഡൊമിസിലറി കോവിഡ് സെൻ്ററിൽ പ്രവേശിപ്പിച്ച ആദിവാസി വിഭാഗക്കാരായ 18 രോഗികൾക്ക് 13/05/21 വ്യാഴാഴ്ച രാത്രി കിടക്കാൻ പോലും ഇടം കിട്ടിയില്ലെന്നും ആരോപണമുയർന്നു.
നിരീക്ഷണ കേന്ദ്രമായ നഴ്സറി ക്ലാസ് മുറിയിൽ വ്യാഴാഴ്ച രാത്രി പലർക്കും നിലത്ത് പായ വിരിച്ചാണ് കിടക്കേണ്ടി വന്നത്.
മാനന്തവാടി വരടി മൂല കോളനിയിൽ നിന്നും രോഗം സ്ഥിരീകരിച്ച 18 ആദിവാസി വിഭാഗക്കാർക്കാണ് ഈ ദുരവസ്ഥയുണ്ടായത്.
കൊവിഡ് കെയർ സെന്ററുകളിൽ എത്തിക്കുന്ന രോഗികൾക്ക് ബെഡും മറ്റ് സൗകര്യങ്ങളും ഒരുക്കണമെന്ന സർക്കാർ നിർദ്ദേശം മുനിസിപ്പാലിറ്റി അവഗണിച്ചെന്നാണ് ഉയരുന്ന പ്രധാന ആക്ഷേപം. രോഗികളിൽ ചിലർ നഴ്സറി കുട്ടികൾക്കുള്ള ബഞ്ചുകളിൽ കിടന്നാണ് രാത്രി കഴിച്ചുകൂട്ടിയത്. 18 പുരുഷന്മാരായ രോഗികൾ നിലത്ത് കിടന്നു.
ജില്ലയിൽ 542 ബെഡ്ഡുകൾ ഫ്രീയായി ഉള്ളപ്പോഴാണ് ആദിവാസികൾക്ക് നിലത്തു കിടക്കേണ്ട ദുർഗതി ഉണ്ടായത്. രോഗികളായ നാല് സ്ത്രീകൾക്ക് ബെഡ് ലഭിച്ചിരുന്നെന്നാണ് വിവരം.
ഇവരെ ഉടൻ തന്നെ സൗകര്യങ്ങളുള്ള സ്ഥലത്തേക്ക് മാറ്റുമെന്ന് മാനന്തവാടി മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
മാനന്തവാടിയിൽ സി എഫ് എൽ ടി സി തുടങ്ങാത്തതിനെതിരെ പ്രതിപക്ഷമായ സി പി എം രംഗത്തു വന്നിട്ടുണ്ട്.

