തിരുവനന്തപുരം: കോവിഡ് ഇതര രോഗികളുടെ ചികിത്സ ഉറപ്പാക്കണമെന്നും അമിത ഫീസ് ഈടാക്കരുതെന്നും സ്വകാര്യ ആശുപത്രികള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. സ്വകാര്യ ആശുപത്രികളുടേത് നല്ല സഹകരണമാണെന്നും കോവിഡ് പ്രതിരോധത്തില്‍ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കിടക്കകളുടെ എണ്ണം 25 ശതമാനം കൂട്ടണം, 25 ശതമാനം കോവിഡ് രോഗികള്‍ക്കായി മാറ്റി വയ്ക്കണം, ഐസിയു, വെന്റിലേറ്ററുകളും പൂര്‍ണ്ണസജ്ജമാക്കണം, ആംബുലന്‍സ് ഉടമകളും സേവന ദാദാക്കളും യോജിച്ച് പ്രവര്‍ത്തിക്കണം തുടങ്ങിയ കാര്യങ്ങളും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കാരുണ്യ പദ്ധതിയില്‍ ഉള്‍പെട്ടവരുടെ ചികിത്സ ചെലവ് 15 ദിവസത്തിനുളളില്‍ മുഴുവന്‍ തുകയും സര്‍ക്കാര്‍ കൈമാറുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് ചികിത്സയില്‍ ജാഗ്രതയോടെ നീങ്ങിയാലേ രോഗ വ്യാപനം കുറക്കാനാവൂ എന്നും സര്‍ക്കാരെന്നോ ഇതര സ്ഥാപനമെന്നോ ഉളള വ്യതാസമില്ലാതെ ഒറ്റക്കെട്ടായി ആരോഗ്യമേഖല നീങ്ങണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അനുകൂല നിലപാടാണ് എല്ലാവരുടെയും ഭാഗത്തുനിന്ന ഉണ്ടായത്. സൗജന്യ കോവിഡ് ചികിത്സയാണ് സംസ്ഥാനത്ത നടത്തിവരുന്നത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി ഒന്നാം തരംഗത്തില്‍ 60.47 കോടി രൂപ സ്വകാര്യ ആശുപത്രികളില്‍ ചികിത്സക്ക് വിനിയോഗിച്ചതായും ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ സൗകര്യങ്ങള്‍ കുറെക്കൂടി ഫലപ്രദമായി ഉപയോഗിക്കണമെന്നും വിശദാംശങ്ങള്‍ അധികം വൈകാതെ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

