ന്യൂഡൽഹി: കൊവിഡ് രണ്ടാംഘട്ട വ്യാപനം രൂക്ഷമായ ഡല്‍ഹിയിൽ നിന്നും വരുന്നത് അതീവ ദയനീയമായ വാർത്തകൾ. ആശുപത്രികളില്‍ കൊവിഡ് രോഗികള്‍ നിറഞ്ഞതിനാല്‍ കിടക്കകള്‍, ഓക്സിജന്‍ എന്നിവയുടെ ക്ഷാമം മൂലം രോഗികളെ മെഡിക്കല്‍ രംഗവും വലയുകയാണ്.
ആശുപത്രികളില്‍ ചികിത്സ ലഭിക്കാതെ കൊവിഡ് ബാധിച്ച ഭാര്യയുമായി ആശുപത്രികളില്‍ കയറിയിറങ്ങുന്ന അസ്ലം ഖാന് എന്നയാളുടെ അനുഭവം സ്ഥിതിഗതികളുടെ രൂക്ഷത വ്യക്തമാക്കുന്നു. അസ്ലമിന്റെ ഭാര്യ റുബി ഖാന് കൊവിഡ് ബാധിച്ച് ആരോഗ്യ നില മോശമായതിനെ തുടര്‍ന്ന് മൂന്ന് ആശുപത്രികളെ സമീപിച്ചു. എന്നാല്‍ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ആശുപത്രി അധികൃതര്‍ ഇവരെ തിരികെ അയച്ചു. തന്റെ ഭാര്യ മരിച്ചു പോവുമെന്നും ദയവായി അവര്‍ക്ക് ചികിത്സ നല്‍കുമെന്നും അസംലം കരഞ്ഞ് പറഞ്ഞെങ്കിലും ഡോക്ടര്‍മാര്‍ നിസ്സഹായരായിരുന്നു.
‘ ഞാനവരുടെ കാല് പിടിക്കാന്‍ തയ്യാറായിരുന്നു. ഇവിടെ കിടക്കകളില്ല എന്നാണ് അവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. എങ്ങനെയാണ് എന്റെ ഭാര്യയെ മരിക്കാന്‍ വിടുക,’ അസ്ലം ഖാന് കരഞ്ഞു കൊണ്ട് എന്‍ഡിവിയോട് പറഞ്ഞു.ഡല്‍ഹിയിലെ ലോക് നായക് ജയ് പ്രകാശ് ആശുപത്രിക്ക് മുന്നില്‍ നിന്നാണ് ഇദ്ദേഹം പൊട്ടിക്കരഞ്ഞത്.
തലസ്ഥാനത്ത് കൊവിഡ് ചികിത്സ നടക്കുന്ന ഏറ്റവും വലിയ ആശുപത്രികളിലൊന്നാണ് ലോക് നായക് ജയ് പ്രകാശ് ആശുപത്രി. മറ്റ് ആശുപത്രികളുടെ സ്ഥിതി ഇതിലേറെ ദയനീയമാണ്. ആശുപത്രികള്‍ക്ക് പുറത്ത് ഈ ആംബുലന്‍സികളിലും മറ്റ് വാഹനങ്ങളിലും കാത്തിരിക്കുന്ന രോഗികളുടെ നീണ്ട നിരയാണുള്ളത്.
ഗംഗ രാം ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബാധ രൂക്ഷമായ 25 പേര് മരിച്ചു എന്നാണ് 23/04/21 വെള്ളിയാഴ്ച പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നത്. രണ്ടോ മൂന്നോ മണിക്കൂറികളിലേക്ക് മാത്രമുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ മാത്രമേ ആശുപത്രിയില്‍ ഇനിയുള്ളൂവെന്നും 60 രോഗികളുടെ നില ഗുരുതരമാണെന്നും ആശുപത്രി ഡയറക്ടര്‍ വെള്ളിയാഴ്ച രാവിലെ പറഞ്ഞു. രാജ്യതലസ്ഥാനത്തെ രൂക്ഷ സ്ഥിതിയില്‍ കേന്ദ്ര സര്‍ക്കാരിനോട് അടിയന്തരമായി ഇടപെടണമെന്ന് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 26169 കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 306 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

