ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയ ശാന്തിക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

കൊച്ചി: ദക്ഷിണ ഓണ്‍ലൈനായി വാങ്ങിയെന്ന പേരില്‍ ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ശാന്തിക്കാരനെ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു. കീഴ്ക്കാവിലെ മുന്‍ ശാന്തിയും ഉപദേവതയായ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയുമായ എംകെ സതീഷ് നമ്പൂതിരിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. കീഴ്ക്കാവിലെ ശാന്തിക്കാരുടെ പുഷ്പാഞ്ജലി പ്രസാദ വിതരണ കൗണ്ടറില്‍ നിന്ന് ഇദ്ദഹത്തിന്റെ പേരും ഫോണ്‍ നമ്പരും രേഖപ്പടുത്തിയ ക്യൂആര്‍ കോഡ് സ്‌കാനിംഗ് കാര്‍ഡ് ചോറ്റാനിക്കര അസി. കമ്മീഷണര്‍ ആര്‍.ബിജുവും വിജിലന്‍സും ചേര്‍ന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സസ്‌പെന്‍ഷന്‍. സ്‌പെഷല്‍ ദേവസ്വം കമ്മീഷണറുടേതാണ് സസ്‌പെന്‍ഷന്‍ ഉത്തരവ്. സതീഷിന് പകരം കടവല്ലൂര്‍ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ എം കെ നാരായണനെ ചോറ്റാനിക്കരയിലേക്ക് മാറ്റി നിയമിച്ചു. ഭക്തരില്‍ നിന്ന് രസീതില്ലാതെ നേരിട്ട് വഴിപാട് നടത്തി സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് പണം കൈപ്പറ്റുന്നത് ഗുതരമായ കൃത്യവിലോപമാണ്.

ബിഎംഎസ് അനുകൂല സംഘടനയായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ശാന്തി സംഘിന്റെ ട്രഷററാണ് സതീഷ് നമ്പൂതിരി. സംഭവത്തിന് പിന്നില്‍ ബോര്‍ഡിലെ ജീവനക്കാരുടെ സംഘടനകളുടെ രാഷ്ട്രിയ വൈരാഗ്യം ഉണ്ടെന്ന് ആരോപണമുണ്ട്. അതേസമയം 2020 ഓഗസ്റ്റില്‍ കോവിഡ് കത്തി നില്‍ക്കുമ്പോഴാണ് ഇദ്ദേഹം ചോറ്റാനിക്കരയില്‍ ചുമതലയേറ്റതെന്നും സുരക്ഷിതത്വത്തിനായി ദക്ഷിണ ഓണ്‍ ലൈന്‍ ആയി വാങ്ങാന്‍ ഒരു സുഹൃത്ത് തയ്യാറാക്കി നല്‍കിയതാണ് ക്യൂആര്‍ കോഡുളള കാര്‍ഡ് എന്നും സതീഷ് നമ്പൂതിരി പറഞ്ഞു. എന്നാല്‍ ഇതുവരെ ഈ കാര്‍ഡിലൂടെ ഇടപാടുകള്‍ ഒന്നും നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →