വളാഞ്ചേരി: വളാഞ്ചേരിയില്‍ കണ്ടെത്തിയ മൃതദേഹം കാണാതായ സുബീറ ഫര്‍ഹത്തിന്റേത് തന്നെയാണെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. പിടിയിലായ പ്രതിയും യുവതിയുടെ അയല്‍വാസിയുമായ കഞ്ഞിപ്പുര സ്വദേശി അന്‍വറിനെ തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തിച്ച് 21/04/21 ബുധനാഴ്ച തെളിവെടുപ്പ് നടത്തി.
വളാഞ്ചേരി കഞ്ഞിപ്പുര ചോറ്റൂര്‍ ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെ ക്വാറിയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ ജെ സി ബി ഉപയോഗിച്ച് മണ്ണുമാന്തുന്നതിനിടെ 20/04/21 ചൊവ്വാഴ്ചയാണ് കുഴിച്ചിട്ട നിലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് മണ്ണ് മാന്തുന്നത് തടഞ്ഞ സമീപവാസിയായ യുവാവ് തുടർന്ന് പൊലീസിൻ്റെ പിടിയിലായി.
കഞ്ഞിപ്പുരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ അയല്‍വാസി അന്‍വറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
അതേസമയം, പിടിയിലായ പ്രതി ഇതിനു മുമ്പ് യുവതിയുടെ തിരോധാനവുമായി ബന്ധപ്പെട്ട തിരച്ചിലില്‍ മുന്‍പന്തിയിലുണ്ടായിരുന്ന ആളാണെന്നും ഇയാളെ ആര്‍ക്കും സംശയമുണ്ടായിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
കഴിഞ്ഞ മാര്‍ച്ച് പത്തിനാണ് ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് പുറപ്പെട്ട യുവതിയെ കാണാതായത്. 21കാരി സുബീറ ഫര്‍ഹത്തിനെയാണ് കാണാതായത്. ജോലി സ്ഥലത്തേക്ക് പോവുന്ന വഴിയിലെ സി.സി.ടി.വി ക്യാമറയില്‍ യുവതി നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമുണ്ടായിരുന്നു. എന്നാല്‍ പിന്നീട് എങ്ങോട്ടു പോയെന്ന് സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.

