ആ ചിരി ഇനി ഇല്ല .. വിവേക് ഇനി ഓർമ്മയിൽ

എത്രയോ സിനിമകളിലൂടെ ഭാഷാഭേദമില്ലാതെ പ്രേക്ഷകരെ ചിരിപ്പിച്ച തമിഴ് സിനിമയിലെ പൊട്ടിച്ചിരിയുടെ പേരായ വിവേക് ഇനി ഓർമ്മകളിൽ മാത്രം. മനസ്സിനെ നല്ല ഉറപ്പു വേണം എന്ന് അർത്ഥം വരുന്ന മനതിൽ ഉറുതി വീണ്ടും എന്ന ചിത്രത്തിലൂടെയാണ് ദക്ഷിണേന്ത്യയിലെ പ്രമുഖ നടനായ വിവേക് സിനിമയിലേക്കെത്തുന്നത്. സ്വന്തം വാക്കിലും പ്രവർത്തിയിലും ഉറച്ചുനിന്നുകൊണ്ട് ദൃഢനിശ്ചയത്തോടെ പെരുമാറുന്ന വിവേകിനെ അറിയുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന അനേകലക്ഷം പ്രേക്ഷകർക്ക് അവിശ്വസനീയവുംസങ്കടകരവുമാണ് ഈ ഒരു വിയോഗം.

രജനീകാന്തിനെയും കമലഹാസനെയും ഉൾപ്പെടെ തമിഴ് സിനിമയ്ക്ക് ഒട്ടേറെ താരങ്ങളെയും ചിര സ്മരണീയമായ സിനിമകളെയും സമ്മാനിച്ച മഹാ സംവിധായകൻ കെ ബാലചന്ദറിന്റെ കണ്ടെത്തൽ ആയിരുന്നു വിവേക്. മധുരയിലെ അമേരിക്കൻ കോളേജിൽനിന്ന് കൊമേഴ്സിൽ ബിരുദം എടുത്ത വിവേക് ചെന്നൈയിൽ ജോലിചെയ്യുന്ന കാലത്ത് മദ്രാസ് ഹ്യൂമൻ ക്ലബ്ബിൻറെ സ്ഥാപകൻ ഗോവിന്ദരാജൻ ആണ് ബാലചന്ദറിന് അദ്ദേഹത്തെ പരിചയപ്പെടുന്നത്. ശേഷം തിരക്കഥാ രചനയിലും മറ്റും ബാലചന്ദറിന്റെ സഹായിയായ വിവേക് 1987 ൽ ബാലചന്ദർ തന്നെ സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വരികയായിരുന്നു. പിന്നീട് പുതു പുതു അർത്ഥങ്ങൾ, ഒരു വീട് ഇരു വാസൽ, തുടങ്ങിയ ബാലചന്ദർ ചിത്രങ്ങളിൽ അടക്കം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ട വിവേക് തമിഴ് സിനിമ കണ്ട കൊമേഡിയൻ മാരെ കവച്ച് വെച്ച് കൊണ്ട് മുന്നേറുകയായിരുന്നു. കൗണ്ടമണിയുടെ യും ശെന്തിലിന്റെയും പിന്നാലെ വടിവേലു പിന്തുടർന്ന സിനിമകളിൽ നിന്നും വേറിട്ടു നിൽക്കുന്ന കോമഡി ട്രാക്കിനു പകരം ഹാസ്യത്തിൽ നൂതന ശൈലി കൊണ്ടുവന്നു സിനിമയുടെ മൂലകഥയോട് ചേർന്നുനിൽക്കുന്ന കോമഡി രംഗങ്ങൾ സൃഷ്ടിക്കുവാനും അവതരിപ്പിക്കുവാനാണ് ശ്രമിച്ചിരുന്ന വിവേക് തമിഴ് സിനിമാലോകത്ത് തൻറെതായ ഒരു ഇടം സ്വന്തമാക്കിയത് വളരെ വേഗത്തിലായിരുന്നു. ഏതു വേഷവും തന്റെതായ ശൈലിയിൽ മികവുറ്റതാക്കാൻ വിവേകിന് കഴിഞ്ഞിരുന്നു. കടുത്ത ആക്ഷേപഹാസ്യത്തിലൂടെ സാമൂഹികവിമർശനം കൂടി ഉൾക്കൊള്ളുന്ന തരത്തിൽ ഉള്ള വിവേകിന്റ തമാശകൾ തമിഴ് സിനിമ പരിചയിച്ച ഈ രീതികളിൽ നിന്ന് വ്യത്യസ്തമായിരുന്നു .

സമൂഹത്തിൽ നിലനിൽക്കുന്ന പല മോശം പ്രവണതകളെയും വിമർശിച്ച് ഹാസ്യരംഗങ്ങൾ തമിഴ്നാടിന് പുറത്തും വിവേകിന് ആരാധകരെ സമ്മാനിച്ചു. പേരുപോലെതന്നെ വിവേകപൂർണമായ ഹാസ്യത്തിന് ഉടമയായിരുന്ന വിവേകിന് സംവിധായകരുടെ നിർബന്ധത്തിനു വഴങ്ങി നിലവാരം കുറഞ്ഞ ഹാസ്യ വേഷങ്ങൾ ചില സിനിമകളിൽ അവതരിപ്പിച്ച തിനുള്ള സങ്കടം ഉണ്ടായിരുന്നു എന്ന് അദ്ദേഹം തുറന്നു പറഞ്ഞിട്ടുണ്ട്. മികച്ച ഹാസ്യനടനുള്ള തമിഴ്നാട് സർക്കാരിൻറെ പുരസ്കാരം 5 തവണ ലഭിച്ച വിവേകിനെ 2009 ൽ പത്മശ്രീ നൽകി രാജ്യം ആദരിക്കുകയും ചെയ്തു. രജനീകാന്ത്, വിജയ്, അജിത്ത്, വിക്രം, സൂര്യ, ധനുഷ്, തുടങ്ങി എല്ലാ സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ച അദ്ദേഹം അൻപതിലേറെ സിനിമകൾ ചെയ്ത വർഷം ഉണ്ടായിട്ടുണ്ട്.

വർഷങ്ങളോളം സൂപ്പർസ്റ്റാർ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്ന വിവേക് തമിഴിൽ മമ്മൂട്ടിയോടൊപ്പം മറുമലർച്ചിയിലും മോഹൻലാലിനോടൊപ്പം പോപ്കോണിലും അഭിനയിച്ചിട്ടുണ്ട്. ഖുഷി, റൺ, ധൂൾ , ബോയ്, സാമി, ആദി, പേരഴകൻ, എം കുമാരൻ സൺ ഓഫ് മഹാലക്ഷ്മി, വേലയില്ലാ പട്ടതാരി, എന്നെ അറിന്താൽ തുടങ്ങി ഇരുന്നൂറിലധികം സിനിമകളിൽ വേഷമിട്ട വിവേക് വിക്രം നായകനായി എത്തിയ അന്യൻ എന്ന ചിത്രത്തിൽ അംബിയുടെ ഉറ്റസുഹൃത്തായ അറിവഴകനായി ഏവരുടെയും മനം കവർന്നു. പോലീസ് ഉദ്യോഗസ്ഥനായും അംബിയുടെ സുഹൃത്തായും എത്തിയ വിവേകിന്റ അഭിനയ പ്രകടനം ഏവരുടെയും കൈയടി ഏറ്റുവാങ്ങി. പ്രകാശ് രാജിന് ഒപ്പവും വിക്രത്തിനൊപ്പവും താരം മത്സരിച്ചാണ് അഭിനയിച്ചത്.

രജനീകാന്തിനെ നായകനാക്കി ശങ്കർ ഒരുക്കിയ ശിവാജിയിൽ സ്റെൽ മന്നനെപ്പം മുഴുനീള വേഷത്തിൽ എത്തിയ വിവേകിന്റ പഞ്ച് ഡയലോഗുകൾ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. വിവേകിന്റെ വ്യത്യസ്തമായ വേഷങ്ങളിൽ ഒന്നായിരുന്നു ബോയ്സിലെ മംഗലം . ധനുഷും വിവേകും മത്സരിച്ചഭിനയിച്ച ചിത്രമാണ് ഉത്തമപുത്തിരൻ .ഇമോഷനൽ ഏകാംബരൻ എന്ന കഥാപാത്രമായെത്തിയ വിവേക് സിനിമയിൽ ചിരിയുടെ മാലപ്പടക്കം തന്നെ തീർത്തു.

ഇൻ ഹരിഹർ നഗറിൽ അശോകൻ അവതരിപ്പിച്ച തോമസ്കുട്ടിയെ തമിഴ് റീമേയ്ക്കിൽ അവതരിപ്പിച്ചത് വിവേക് ആയിരുന്നു. മലയാളത്തിൻറെ സൂപ്പർ കൊമേഡിയൻ ജഗതി ശ്രീകുമാറിനൊപ്പം നുണക്കഥ എന്ന മലയാള സിനിമയിലും വിവേക് അഭിനയിച്ചു. ടെലിവിഷൻ അവതാരകൻ ആയിരിക്കെ മുൻ രാഷ്ട്രപതി എപിജെ അബ്ദുൽ കലാം, രജനീകാന്ത് അടക്കമുള്ള പ്രമുഖരുമായി നടത്തിയ അഭിമുഖങ്ങൾ ശ്രദ്ധേയമായിരുന്നു. അകാലത്തിൽ വിടപറഞ്ഞ ബോളിവുഡ് താരം ശ്രീദേവി ഉറങ്ങാൻ പോകും മുമ്പേ വിവേകിന്റെ സിനിമയിലെ കോമഡി സീനുകൾ ആസ്വദിക്കുമായിരുന്നു എന്ന് ഭർത്താവ് ബോണി കപൂർ പറഞ്ഞിട്ടുണ്ട്. ശങ്കറിന്റെ കമൽ ചിത്രമായ ഇന്ത്യൻ 2 ൽ അഭിനയിച്ചെങ്കിലും ചിത്രം പൂർത്തിയായിട്ടില്ല.

1961 നവംബർ 19ന് തൂത്തുക്കുടിയിലെ കോവിൽപട്ടിയിലാണ് വിവേക് ജനിച്ചത്. പ്ലാസ്റ്റിക് രഹിത തമിഴ്നാടിന്റ അംബാസിഡറാണ് വിവേക്.

Share
അഭിപ്രായം എഴുതാം